ഗാസ മുനമ്പിൽ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവത്തകർ അടക്കം 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 22 മാസമായി തുടരുന്ന ഗാസ ആക്രമണത്തിലെ ആശുപത്രികൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുണ്ടായ ഇസ്രയേലിന്റെ ഏറ്റവും വലിയ ആക്രമണമാണ് തിങ്കളാഴ്ച രാത്രിയുണ്ടായതെന്ന് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖാൻ യൂനിസിലെ ആശുപത്രി ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അവിടെ റിപ്പോർട്ടർമാരും ഡോക്ടർമാരും ഒത്തുകൂടിയിരുന്നു. ആശുപത്രിയുടെ മുകളിലത്തെ നിലയിലെ തത്സമയ സംപ്രേക്ഷണ കേന്ദ്രത്തിന് സമീപം റോയിട്ടേഴ്‌സിന്റെ കോൺട്രാക്ടറായ ക്യാമറാമാൻ ഹുസാം അൽ-മസ്രി ആദ്യ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ, അതേ സ്ഥലത്ത് രണ്ടാമത്തെ ആക്രമണവും ഉണ്ടായി, മറ്റ് പത്രപ്രവർത്തകരും രക്ഷാപ്രവർത്തകരും സഹായിക്കാൻ ഓടിയെത്തിയ ഡോക്ടർമാരും കൊല്ലപ്പെട്ടു. മരിച്ചതായി സ്ഥിരീകരിച്ച മാധ്യമപ്രവർത്തകരിൽ അസോസിയേറ്റഡ് പ്രസ്സിലും മറ്റ് മാധ്യമങ്ങളിലും സംഭാവന നൽകിയിരുന്ന ഫ്രീലാൻസറായ മറിയം അബു ദഗ്ഗ, അൽ ജസീറയുടെ റിപ്പോർട്ടർ മുഹമ്മദ് സലാമ, റോയിട്ടേഴ്‌സിൽ ഇടയ്ക്കിടെ പ്രവർത്തിച്ചിരുന്ന ഫ്രീലാൻസ് ജേണലിസ്റ്റായ മോവാസ് അബു താഹ; അഹമ്മദ് അബു അസീസ് എന്നിവരും ഉൾപ്പെടുന്നു. റാമല്ലയിൽ, പലസ്തീൻ പ്രസിഡൻസി യുഎൻ സുരക്ഷാ കൗൺസിലിനോട് മാധ്യമപ്രവർത്തകർക്ക് സംരക്ഷണം നൽകണമെന്നും ഇസ്രായേലിനെ ഉത്തരവാദിത്തപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
തെക്കൻ ഗാസയിലെ ഏറ്റവും വലി ആശുപത്രിയാണ് നാസർ ആശുപത്രി. 22 മാസത്തിനിടയിൽ നിരവധി തവണ ഇസ്രയേൽ ആക്രമണം നേരിട്ട ആശുപത്രിയിൽ അവശ്യ സാധനങ്ങളുടേതടക്കം വിതരണം തടസപ്പെട്ടിരിക്കുകയാണ്. മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം നടത്തുമെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നു. ഗാസയിലെ ആശുപത്രിയിൽ സംഭവിച്ച ദാരുണമായ അപകടത്തിൽ അഗാധമായി ഖേദിക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. 2023 ഒക്ടോബർ 7 ന് യുദ്ധം ആരംഭിച്ചതിനുശേഷം 240 ലധികം പലസ്തീൻ പത്രപ്രവർത്തകർ കൊല്ലപ്പെട്ടതായി സിൻഡിക്കേറ്റ് അവകാശപ്പെട്ടു.
മാധ്യമ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ എന്നിവരുടെ സേവനം ഇസ്രയേൽ മാനിക്കുന്നുവെന്നും തങ്ങളുടെ യുദ്ധം ഹാമാസിന് എതിരാണെന്നും ബന്ദികളാക്കപ്പെട്ടവരെ അവരുടെ വീടുകളിൽ എത്തിക്കും വരെ പോരാട്ടം തുടരുമെന്നും ഇസ്രയേൽ വിശദമാക്കു. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ അഹു ദഖ ഗാസയിൽ യുദ്ധം ആരംഭിച്ച സമയം മുതൽ വാർത്താ ഏജൻസിയായ എപിക്ക് വേണ്ടിയാണ് പ്രവർത്തിച്ചിരുന്നത്.

