Site iconSite icon Janayugom Online

യു എൻ സമാധാന കേന്ദ്രത്തിൽ ഇസ്രായേൽ അക്രമം; നിരവധിപേർക്ക് പരിക്ക്

ദക്ഷിണ ലബനനിലെ യുഎൻ സമാധാനസേനാ കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്. ഇസ്രയേൽ സേനയുടെ ടാങ്കുകൾ സമാധാനസേനാകേന്ദ്രത്തിന്റെ പ്രധാന ഗേറ്റ് തകർത്തെന്നും സംഘർഷത്തിൽ 15 സമാധാന സേനാംഗങ്ങൾക്ക് നേരിയ പരുക്കേറ്റതായും അധികൃതർ അറിയിച്ചു. വിശദീകരണം തേടിയെങ്കിലും ഇസ്രയേൽ പ്രതികരിച്ചിട്ടില്ലെന്നും അറിയിച്ചു. വടക്കൻ ഗാസയിലും തെക്കൻ ലബനനിലും ഇസ്രയേൽ സേന ആക്രമണം ശക്തമാക്കി. മധ്യ ഗാസയിലെ നുസേറത്ത് അഭയാർഥി ക്യാംപിലെ ഒരു വീട് ബോംബാക്രമണത്തിൽ തകർന്ന് 6 കുട്ടികൾ ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു. വടക്കൻ ഗാസയിൽ ഇസ്രയേൽ ടാങ്കുകളുടെ മുന്നേറ്റം തടയാൻ ഹമാസ് സംഘടിക്കുന്നുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് ജബാലിയ അഭയാർഥി ക്യാംപിൽ പലതവണ കനത്ത ബോംബാക്രമണമുണ്ടായി. ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ഗാസ നഗരം ഉൾപ്പെടെ വടക്കൻ ഗാസയിലെ മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സേന ആവശ്യപ്പെട്ടിരുന്നു. ഈ മാസം ഒന്നിനുശേഷം ഇവിടേക്ക് ഭക്ഷ്യവസ്തുക്കളൊന്നും എത്തിയിട്ടില്ലെന്നു യുഎൻ അറിയിച്ചു. 

Exit mobile version