Site iconSite icon Janayugom Online

കുട്ടികളുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപെടുന്നത് കുറ്റകരം; പോക്‌സോ കേസിന് തുല്യമെന്നും ഹൈക്കോടതി

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നില്‍ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ശരീരം പ്ര​ദർശിപ്പിക്കുന്നതും പോക്‌സോ കേസിന് തുല്യമെന്ന് കേരളാ ഹൈക്കോടതി. പോക്സോ നിയമത്തിലെ സെക്ഷൻ 11 പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും ശിക്ഷാർഹമാണെന്നും ഹൈക്കോടതി പറഞ്ഞു. കുട്ടി കാണണം എന്ന ഉദ്ദേശത്തോടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ പറഞ്ഞു. 

പോക്സോ, ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തി തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി സമർപ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ലോഡ്ജിൽ വച്ച് വാതിൽ അടയ്ക്കാതെ കുട്ടിയുടെ മാതാവുമായി പ്രതി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതാണു സംഭവം. വാതിൽ തുറന്ന് അകത്തേക്കു വന്ന കുട്ടി രംഗം കാണുകയും പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഇയാൾ കുട്ടിയെ മർദിച്ചു എന്നാണ് കേസ്. തനിക്കെതിരെയുള്ള കുറ്റങ്ങളൊന്നും ശരിയല്ലെന്നു ഹർജിക്കാരൻ വാദിച്ചു. ഒരാൾ കുട്ടിക്കു മുന്നിൽ തന്റെ നഗ്നശരീരം കാണിക്കുന്നത് ആ കുട്ടിയോടു ചെയ്യുന്ന ലൈംഗികാതിക്രമം ആണെന്നു കോടതി നിരീക്ഷിച്ചു. 

ഇവിടെ ഹർജിക്കാരൻ നഗ്നനാവുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. വാതിൽ പൂട്ടാതിരുന്നതു കൊണ്ട് കുട്ടി അകത്തേക്ക് വരികയും അവിടെ നടന്ന കാര്യങ്ങൾ കാണുകയും ചെയ്തു. അതുകൊണ്ടു തന്നെ പോക്സോ നിയമത്തിലെ പല വകുപ്പുകളും ഇതിൽ നിലനിൽക്കും. കുട്ടിയെ ഹർജിക്കാരൻ തല്ലിയെന്നും ആരോപണമുണ്ട്. ഇത് കുട്ടിയുടെ മാതാവ് തടഞ്ഞില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് ഐപിസി അനുസരിച്ചുള്ള വകുപ്പുകളും കേസിൽ നിലനിൽക്കുമെന്നും പ്രതി പോക്സോ, ഐപിസി അനുസരിച്ചുള്ള വകുപ്പുകളില്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. ജുവനൈൽ ജസ്റ്റിസ് നിയമം, പൊതുസ്ഥലങ്ങളിൽ അശ്ലീലം സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളിൽ ചുമത്തിയിരുന്ന വകുപ്പുകൾ കോടതി റദ്ദാക്കി. ആ വകുപ്പുകൾ കേസിൽ നിലനിൽക്കില്ലെന്നു വ്യക്തമാക്കിയാണു നടപടി.

Exit mobile version