മുള്ളൂർക്കര അകമലയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങിയതായി സംശയം. അകമല കുഴിയോട് വെള്ളാംകുണ്ടിൽ വീട്ടിൽ ഗോവിന്ദൻകുട്ടിയുടെ കൃഷിയിടത്തിലാണ് തിങ്കളാഴ്ച രാവിലെ കടുവയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടത്. രാവിലെ കൃഷിയിടത്തിൽ ഇറങ്ങിയ തൊഴിലാളികളാണ് കടുവയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടത്.
തുടർന്ന്, ഉടമയെ വിവരമറിയിക്കുകയും വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് കാവിലുംപാറയിൽ കാട്ടാനക്കുട്ടിയെ പിന്തുടരുന്നതിനിടയിൽ ആർആർടി അംഗത്തിന് കാലിന് പരിക്കേറ്റിരുന്നു. താമരശ്ശേരിയിൽ നിന്നും വന്ന ദൗത്യ സംഘാംഗം കരീമിനാണ് പരുക്കേറ്റത്. ദൗത്യത്തിന്‍റെ മൂന്നാം ദിവസത്തെ തിരച്ചിലിലും ആനയെ പിടികൂടാൻ കഴിഞ്ഞില്ല. കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാടും, ചൂരണിയിലുമായി ആറുപേരെയാണ് കാട്ടാനക്കുട്ടി ഇതുവരെ ആക്രമിച്ചത്.

