Site iconSite icon Janayugom Online

ദേശീയ പാതയോരത്ത് കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു

ദേശീയ പാതയോരത്ത് പൈപ്പ് ലൈൻ കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. മാസങ്ങൾക്ക് മുൻപ് നിർമിച്ച റോഡും തകർന്നു. പരാതി നൽകി മടുത്ത് നാട്ടുകാർ. നീർക്കുന്നത്ത് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിന് വടക്കു ഭാഗത്തായാണ് പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്ന് പ്രതിദിനം നൂറു കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നത്.ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി പുതുതായി നിർമിച്ച റോഡിന്റെ മധ്യ ഭാഗത്തായാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടിയത്.

2 മാസത്തിന് മുൻപാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയത്.തുടർന്ന് നാട്ടുകാർ പല തവണ വാട്ടർ അതോറിറ്റിയെ ഈ വിവരം വിളിച്ചറിയിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. പമ്പിംഗ് നടക്കുന്ന സമയത്ത് വൻതോതിലാണ് വെള്ളം പാഴാകുന്നത്.സമീപത്തെ കുറ്റിക്കാട്ടിലേക്കും കടകളുടെ മുന്നിലേക്കുമാണ് കുടിവെള്ളം ഒഴുകിയെത്തുന്നത്. മാസങ്ങൾക്കു മുമ്പ് നിർമിച്ച റോഡും വെള്ളം കെട്ടി നിന്ന് തകർന്നു.എന്നിട്ടും വാട്ടർ അതോറിറ്റി, പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകർ പറയുന്നത്. പണം മുടക്കി നാട്ടുകാർ കുടിവെള്ളം വാങ്ങി ഉപയോഗിക്കുമ്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം ഇവിടെ കുടിവെള്ളം പാഴാകുന്നത്.

Exit mobile version