Site icon Janayugom Online

അതിർത്തി കടന്നപ്പോള്‍ ചക്കയ്ക് ആവശ്യക്കാരേറെ

നാട്ടിൻപുറങ്ങളിൽ ഗ്രാമീണരുടെ വിശപ്പടക്കിയിരുന്ന ചക്കയ്ക്ക് അതിർത്തിക്ക് പുറത്ത് ആവശ്യക്കാരേറെ. ഇടുക്കിയിലെ ഹൈറേഞ്ചിൽ നിന്ന് ഉൾപ്പെടെ ദിനംപ്രതി നൂറു ടണ്ണിലധികം ചക്കയാണ് തമിഴ്‌നാട്, ഡെൽഹി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റിവിടുന്നത്. ചക്കയുടെ സീസണായ ഈ കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിറ ലോഡുമായി ചക്കവണ്ടികൾ അതിർത്തി കടക്കുകയാണ്. തൊടുപുഴ മേഖലയിൽ വെള്ളിയാമറ്റം, ഉടുമ്പന്നൂർ, മൂലമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഹൈറേഞ്ചിലെ ഇടുക്കി, അടിമാലി, വെള്ളത്തൂവൽ, മാങ്കുളം, വാത്തിക്കുടി, രാജാക്കാട് പഞ്ചായത്തുകളിൽ നിന്നുൾപ്പെടെ ടൺ കണക്കിന് ചക്കയാണ് നിത്യേന ലോറികളിൽ കയറ്റി വിടുന്നത്. തമിഴ്നാടിന് പുറമേ മുംബൈയിലും ചക്കക്ക് ആവശ്യക്കാരേറെയുണ്ട്.

ചെറു വാഹനങ്ങളിൽ ശേഖരിച്ച ശേഷം ചരക്ക് വാഹനങ്ങളിലാണ് ഇവ തരംതിരിച്ച് കയറ്റിക്കൊണ്ടു പോകുന്നത്. മൂത്ത ചക്ക തരംതിരിവിനിടയിൽ ചക്ക വ്യാപാരികൾ ഉപേക്ഷിക്കാറാണ് പതിവ്. ഗ്രാമീണ മേഖലകളിൽ കറങ്ങുന്ന വ്യാപാരികൾ ചക്കയുള്ള പ്ലാവുകൾ കണ്ടെത്തി ഉടമയുമായി വില ധാരണയിലെത്തും. ഇപ്പോൾ ഒരു ചക്കയ്ക്ക് ഉടമയ്ക്ക് 10 രൂപ മുതൽ 30 രൂപ വരെ വിലകിട്ടും. രണ്ടുവർഷം മുമ്പ് ഒരുചക്കക്ക് 100 രൂപ വരെ വില ഉണ്ടായിരുന്നു. ഇടനിലക്കാരുടെ കടന്നു കയറ്റമാണ് വില കുറയ്ക്കാനിടയാക്കിയത്.

ഒരു ടൺ ചക്കയ്ക്ക് 18,000 രൂപ വരെ ഉണ്ടായിരുന്ന സമയത്താണ് ഉടമക്ക് 100 രൂപ വരെ കിട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ ഒരു ടണ്ണിന് 7000 രൂപ മുതൽ 10000 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. തമിഴ്‌നാട്ടിലെത്തുന്ന ചക്ക തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കും കയറ്റി അയക്കും. കേരളത്തിൽ നിന്നും നാടുകടത്തുന്ന ചക്ക അതിർത്തി ഗ്രാമങ്ങളിലെ കുടിൽ വ്യവസായ യൂനിറ്റുകളിൽ പ്രോസസിങ് കഴിഞ്ഞു ചക്ക വറുത്തത് ഉൾപ്പെടെയുള്ള വിഭവങ്ങളായി കേരളത്തിലെ വിപണിയിൽ തന്നെ തിരികെ എത്തുകയും ചെയ്യും.

Eng­lish Sum­ma­ry: jack­fruit sea­son started
You may also like this video

Exit mobile version