Site icon Janayugom Online

ജഹാംഗിർപുരി അക്രമം: മാധ്യമങ്ങൾക്ക് വിലക്ക്

ഡൽഹിയിലെ ജഹാംഗിർപുരിയിലുണ്ടായ ആക്രമണത്തിന്റെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് മൂക്കുകയറുമായി കേന്ദ്രസർക്കാർ. വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട ചില ചാനൽ ചർച്ചകൾ പ്രകോപനപരമാണെന്നും മാധ്യമങ്ങളുടെ പ്രവർത്തനത്തിലും അവയുടെ ഉള്ളടക്കത്തിലും സർക്കാരിന് ആശങ്കയുണ്ടെന്നും കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഡൽഹി കലാപം, റഷ്യ‑ഉക്രെയ്ൻ യുദ്ധം എന്നിവ കവർ ചെയ്യുമ്പോൾ, പ്രോഗ്രാം കോഡ് കൃത്യമായി പാലിക്കണമെന്ന് വിവര പ്രക്ഷേപണ കാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ മുന്നറിയിപ്പ് നല്കി.

‘കഴിഞ്ഞയാഴ്ച ജഹാംഗിർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷവും തുടർന്ന് ദില്ലി കോർപറേഷൻ പ്രദേശത്തെ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയതും ചില ചാനലുകൾ റിപ്പോർട്ട് ചെയ്ത രീതിയിൽ സർക്കാറിന് ഉല്‍കണ്ഠയുണ്ട്. ചില ചാനലുകൾ ‘ഡൽഹി മേ അമൻ കെ ദുഷ്മൻ കോൻ? (ഡൽഹിയിലെ സമാധാനത്തിന്റെ ശത്രുക്കൾ ആരാണ്)’, ‘വോട്ട് ബാങ്ക് Vs ഭൂരിപക്ഷ രാഷ്ട്രീയം’ തുടങ്ങിയ തലക്കെട്ടുകൾ നല്കിയത് വർഗീയ നിറം ചേർത്താണ്. മതപരമായ ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമം ആസൂത്രിതമാണെന്ന് ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനിടെ ചാനൽ അവകാശപ്പെട്ടുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഉക്രെയ്ൻ സംഘർഷത്തിന്റെ കവറേജിൽ, വാർത്തയുമായി ബന്ധമില്ലാത്ത ‘അപവാദ തലക്കെട്ടുകൾ’ ചില ചാനലുകൾ പ്രചരിപ്പിച്ചതായും മന്ത്രാലയം പറഞ്ഞു. ചില റിപ്പോർട്ടർമാരും അവതാരകരും കാഴ്ചക്കാരെ ആവേശം കൊള്ളിക്കാൻ അതിശയോക്തികരമായ പ്രസ്താവനകൾ നടത്തുന്നതായും റിപ്പോര്‍ട്ടിൽ കുറ്റപ്പെടുത്തി. ചില ടെലിവിഷൻ ചാനലുകൾ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയും അന്താരാഷ്ട്ര ഏജൻസികളെയും വ്യക്തികളെയും പതിവായി തെറ്റായി ഉദ്ധരിക്കുകയും ചെയ്തുവെന്നും മന്ത്രാലയം അവകാശപ്പെട്ടു.

1995‑ലെ കേബിൾ ടെലിവിഷൻ നെറ്റ്‍വർക്കുകളുടെ (റെഗുലേഷൻ) നിയമത്തിലെയും അനുബന്ധനിയമങ്ങളുടെയും വ്യവസ്ഥകൾ ലംഘിക്കുന്ന ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും സംപ്രേഷണം ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങൾ വിട്ടുനിൽക്കണം. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ആധികാരികതയില്ലാത്ത സിസിടിവി ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുത് എന്നും ഉത്തരവിൽ പറയുന്നു.

Eng­lish summary;Jahangirpuri vio­lence: Media banned

You may also like this video;

Exit mobile version