Site icon Janayugom Online

യുഎഇയില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചാൽ രക്ഷിതാക്കൾക്ക് ജയില്‍വാസം

കുട്ടികള്‍ക്ക് തക്കതായ പ്രായത്തിൽ വിദ്യാഭ്യാസം നിഷേധിക്കുകയോ സ്കൂളിൽ ചേർക്കാതിരിക്കുകയോ ചെയ്യുന്ന രക്ഷിതാക്കൾക്ക് ജയില്‍വാസം വിധിക്കുമെന്ന് യുഎഇ. തടവ് ശിക്ഷയല്ലെങ്കില്‍ ചുരുങ്ങിയത് 5,000 ദിർഹം പിഴയോ ലഭിക്കുമെന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വിശദമാക്കിയത്. വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. അതിൽനിന്നും കുട്ടികളെ തടയാൻ ആർക്കും അവകാശമില്ല എന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

2016ലെ ഫെഡറൽ നിയമം 3ലെ ആർട്ടിക്കിൾ 31, 35, 60 എന്നിവ പ്രകാരം 18 വയസ് വരെയോ പന്ത്രണ്ടാം ക്ലാസ് കഴിയുന്നതുവരെയോ കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം നൽകണമെന്നാണ് യുഎഇലെ നിയമം. കുട്ടികളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നുണ്ട്. 18 വയസിന് താഴെ പ്രായമുള്ളവർക്കെതിരെ നടക്കുന്ന ശാരീരിക‑മാനസിക പീഡനങ്ങൾക്കെതിരെയുള്ള നടപടികളെക്കുറിച്ചും നിയമത്തിൽ വിശദീകരിക്കുന്നുണ്ട്. വാക്കുകൾകൊണ്ടുള്ള അധിക്ഷേപങ്ങളിൽ നിന്നടക്കം കുട്ടികൾക്ക് സംരക്ഷണം നൽകും വിധമാണ് നിയമത്തിലെ വ്യവസ്ഥകൾ തയ്യാറാക്കിയിരിക്കുന്നത്.

വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്നും വിദ്യാഭ്യാസം നിഷേധിക്കുന്നവർക്ക് പിഴയോ തടവു ശിക്ഷയോ നൽകണമെന്നും ഈ നിയമം അനുശാസിക്കുന്നുണ്ട്.

കുട്ടിയെ ഉപേക്ഷിക്കുക, താമസ സൗകര്യം ഒരുക്കാതിരിക്കുക, സംരക്ഷണം നൽകാതിരിക്കുക, നിശ്ചിത പ്രായത്തിൽ അകാരണമായി വിദ്യാഭ്യാസം നിഷേധിക്കുക തുടങ്ങിയവയ്ക്കെല്ലാം രക്ഷിതാവിനായിരിക്കും കുറ്റം. ഇത്തരം കുറ്റങ്ങൾക്കും തടവു ശിക്ഷയോ ചുരുങ്ങിയത് 5,000 ദിർഹമോ പിഴയായി ലഭിക്കും.

ENGLISH SUMMARY:jail term fine for not enrolling child in school in uae
You may also like this video

Exit mobile version