കോഴിക്കോട്: ജമാ അത്തെ ഇസ്ലാമിയുമായി ബന്ധം സ്ഥാപിച്ച യുഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി ഇ കെ വിഭാഗം സമസ്ത. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മൗദൂദിയെയും മതരാഷ്ട്രവാദത്തെയും തള്ളാതെ മലക്കം മറിഞ്ഞുകൊണ്ടിരിക്കുന്ന ജമാ അത്തെ ഇസ്ലാമി നിലപാട് ഭരണാധികാരം സ്വപ്നം കണ്ടുറങ്ങുന്നവർ കണ്ടില്ലെന്ന് നടിച്ചാലും, അവരെ വെളുപ്പിക്കാൻ ശ്രമിച്ചാലും വിലപ്പോകില്ലെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം പത്രത്തിൽ മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു. പ്രബുദ്ധ കേരളീയർ ഇത്തരക്കാരെ കാണാതെ പോകുമെന്ന കണക്കുകൂട്ടൽ വെറും പകൽക്കിനാവാണെന്നും ലേഖനം യുഡിഎഫിനെ ഓർമപ്പെടുത്തുന്നുണ്ട്. സമസ്തയുടെ സമ്മേളനത്തിലും ജമാ അത്തെ ഇസ്ലാമിയുടെ നയങ്ങൾക്കെതിരെ പ്രമേയം ഉൾപ്പെടെ അവതരിപ്പിക്കപ്പെട്ടിരുന്നു. സമസ്തയുടെ സ്വീകാര്യതയിൽ അസന്തുഷ്ടിയിലായവരിൽ മുൻപന്തിയിൽ ജമാ അത്തെ ഇസ്ലാമിയുമുണ്ടെന്ന് ലേഖനത്തിൽ പറയുന്നു.
പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പോലും ഹറാമാണെന്ന് കരുതിപ്പോന്നിരുന്നവർ ആ നിലപാടിൽ നിന്ന് മലക്കംമറിഞ്ഞ് വെൽഫെയർ പാർട്ടിക്ക് രൂപം നൽകുകയായിരുന്നു. മതരാഷ്ട്രവാദം ഒളിച്ചു കടത്തുന്ന വൈകാരിക പ്രകടനങ്ങളെയും മുസ്ലീം യുവാക്കളെ മുഖ്യധാരയിൽ നിന്ന് വഴി തെറ്റിക്കുന്ന മൗദൂദി വിചാരധാരകളുയർത്തുന്ന വെല്ലുവിളികളെയും സമുദായത്തെ ഭിന്നിപ്പിക്കാനുള്ള അജണ്ടകളെയും തിരിച്ചറിയണമെന്നാണ് സമസ്ത പ്രമേയത്തിലൂടെ ഓർമപ്പെടുത്തിയത്. ഇത് ഇരുകൈയും നീട്ടിയാണ് ജനങ്ങൾ സ്വീകരിച്ചതെന്നും ലേഖനം പറയുന്നു. മുസ്ലീം സമൂഹത്തിലെ ഒരു ശതമാനത്തിന്റെ പിന്തുണ പോലും ജമാ അത്തെ ഇസ്ലാമിക്കില്ല. അണികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചും ഇല്ലാത്ത പൊതുസമ്മിതി അവകാശപ്പെട്ടും രാഷ്ട്രീയ പാർട്ടികളെ കബളിപ്പിച്ച് സീറ്റു നേടാനാണ് ശ്രമം. പ്രമുഖ മുന്നണിയുടെ അരികുപറ്റി മത രാഷ്ട്രവാദം ജനമനസുകളിൽ കുത്തിവയ്ക്കാനാണ് അവരുടെ ശ്രമമെന്നും ലേഖനത്തിൽ പറയുന്നു. ജമാ അത്തെ ഇസ്ലാമിയുടെ വർഗീയ നിലപാടുകളും അവർ ഉയർത്തുന്ന അപകടങ്ങളും കൃത്യമായി വിശദീകരിക്കുന്നുണ്ട് സുപ്രഭാതത്തിലെ ലേഖനം. എസ് വൈ എസ് സെക്രട്ടറിയും സുപ്രഭാതം സിഇഒയുമാണ് മുസ്തഫ മുണ്ടുപാറ.
ജമാ അത്തെ ബന്ധം: യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത

