സെൻസർ ബോർഡ് പേര് മാറ്റാൻ ആവശ്യപ്പെട്ടതോടെ വിവാദത്തിലായ മലയാള ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി തീരുമാനം. സെൻസർ ബോർഡ് വെട്ടിയ സിനിമയുടെ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ശനിയാഴ്ച സിനിമ കാണാമെന്ന് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി എൻ നഗരേഷ് അറിയിച്ചു. സിനിമയ്ക്ക് പ്രദർശനാനുമതി വിലക്കിയ സെൻസർ ബോർഡിൻറെ നടപടിക്കെതിരെ നിർമ്മാണ കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ ശനിയാഴ്ച 10 മണിക്ക് സിനിമ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിബിഎഫ്സിക്ക് വേണ്ടി ഹാജരായ അഡ്വ അഭിനവ് ചന്ദ്രചൂഢ് സിനിമ മുംബൈയില്‍ വെച്ച് കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചെങ്കിലും കൊച്ചിയില്‍ വന്ന് സിനിമ കാണണമെന്ന് കോടതി മറുപടി നൽകി. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

