Site icon Janayugom Online

ഡാറ്റ സുരക്ഷയും സ്വകാര്യതയും!

നമ്മുടെ സ്വകാര്യ വിവരങ്ങൾ മറ്റൊരാൾ അറിയാതെ സൂക്ഷിക്കാൻ നമുക്ക് അവകാശമുണ്ട്. ചുരുക്കം ചില അവസരങ്ങളിൽ മാത്രമേ സർക്കാരിനോട് പോലും ഇത് വെളിപ്പെടുത്തേണ്ടതുള്ളൂ. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം ആൾക്കാരും തങ്ങളുടെ വിവരങ്ങൾ വലിയ കമ്പനികൾ ചോർത്തിക്കൊണ്ട് പോകുന്നതിനെക്കുറിച്ചും അതിന്റെ അപകടത്തെക്കുറിച്ചും വലിയ അറിവില്ലാത്തവരാണ്. പല രാജ്യങ്ങളിലും ഇതിനെതിരെ നിയമങ്ങളുണ്ട്. സ്വകാര്യതയുടെ കാര്യത്തിൽ ഇന്റർനെറ്റ് ഭീമന്മാരായ ഗൂഗിളിനും മറ്റും പല നിയമ നടപടികൾക്കും വിധേയമാകേണ്ടിവന്നിട്ടുണ്ട്. ഫേസ്ബുക്ക്, വാട്സ്ആപ്, ട്വിറ്റർ പോലുള്ള സമൂഹമാധ്യമങ്ങളുടെ പ്രധാന വരുമാനമാർഗം തന്നെ ഡാറ്റ കച്ചവടമാണ്. ഈ ഡാറ്റ ഉപയോഗിച്ച് നമ്മളെന്ത് കഴിക്കണമെന്നും എന്ത് ധരിക്കണമെന്നും എന്തായിരിക്കണം നമ്മുടെ വിനോദമെന്നുമൊക്കെ വലിയ കമ്പനികൾ തീരുമാനിക്കും. അവർ ഉണ്ടാക്കുന്ന ഉല്പന്നങ്ങളും രൂപപ്പെടുത്തുന്ന വിനോദങ്ങളുമൊക്കെ നമുക്ക് സ്വീകരിക്കേണ്ടതായി വരും. നമ്മുടെ ചിന്താശേഷിയെപ്പോലും ഈ കമ്പനികൾ സ്വാധീനിക്കും. വിവിധ രാജ്യങ്ങളിൽ നിയമ നടപടികൾ നേരിടുമ്പോഴും ആളുകളുടെ ഡാറ്റ കിട്ടാൻ നെട്ടോട്ടമോടുകയാണ് ഈ കമ്പനികൾ.

 


ഇതുകൂടി വായിക്കു;പണപ്പെരുപ്പത്തിനെതിരായ പോരാട്ടം 


 

അത്രത്തോളമാണ് ഈ ഡാറ്റ കൊണ്ട് കമ്പനികൾക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ. ഈ മേഖലയിൽ വൻ നിക്ഷേപം അവർ നടത്തുന്നതും അതുകൊണ്ടാണ് പല രാജ്യങ്ങളിലെയും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനുപോലും ഈ ഡാറ്റ കച്ചവടം വഴി മൂലധന ശക്തികൾക്ക് കഴിയുന്നുന്നുണ്ട്. ജന വിരുദ്ധരെ പോലും ജനകീയനാക്കി മാറ്റാൻ ഇതുകൊണ്ട് സാധിക്കും. ഓരോ പ്രദേശത്തെയും ജനങ്ങളുടെ ചിന്തയെ സ്വാധീനിക്കാനും അവരുടെ സ്വഭാവ രൂപീകരണത്തിനും അവരുടെ തന്നെ ഡാറ്റകൾകൊണ്ട് കോര്‍പറേറ്റുകൾക്ക് ഇന്ന് നിഷ്പ്രയാസം കഴിയും. ഏറ്റവും വലിയ വലതുപക്ഷക്കാരനും ശാസ്ത്രവിരുദ്ധനുമായ ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയതിന് പിന്നിൽ അവിടത്തെ ജനങ്ങളുടെ ഡാറ്റകൾ ഉപയോഗിച്ചുള്ള സോഷ്യൽ എന്‍ജിനീയറിങ് ആണെന്ന് ഇതിനകം വ്യക്തമായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ജനങ്ങളുടെ ഇടപെടലുകളിൽ നിന്നും അവരുടെ താല്ക്കാലിക ആവശ്യങ്ങൾ മനസിലാക്കി അത് വൈകാരികമായി ഉണർത്തി തെരഞ്ഞെടുപ്പുകാലത്ത് പ്രധാന ആവശ്യമായി നില നിർത്താനും കപടമായ മുദ്രാവാക്യങ്ങൾ ഉയർത്താനും അതിലൂടെ വോട്ടർമാരുടെ പ്രീതി സമ്പാദിക്കാനും ഡാറ്റകൾ ഉപയോഗിച്ചുള്ള സോഷ്യൽ എന്‍ജിനീയറിങ്ങിലൂടെ കഴിയുമെന്ന് വിവിധ മനഃശാസ്ത്ര പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞു. ട്രംപ് അമേരിക്കൻ തെരഞ്ഞെടുപ്പ് കാലത്ത് ഉയർത്തിയ ‘യുവാക്കൾക്ക് തൊഴിൽ കിട്ടാനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാകാനും അഭയാർത്ഥികളെ പുറത്താക്കും’ എന്ന മുദ്രാവാക്യം ഇങ്ങനെ ഉയർന്ന് വന്നതാണ്. ഇത് യുവാക്കളില്‍ വലിയ അളവിൽ സ്വാധീനം ചെലുത്തി. ട്രംപിന് അധികാരത്തിലെത്താനുള്ള വഴിയൊരുക്കിയതിൽ പ്രധാന പങ്ക് ഈ മുദ്രാവാക്യത്തിനായിരുന്നു.

Exit mobile version