Site iconSite icon Janayugom Online

ചെങ്കൊടിത്തണലിൽ കൂടുതൽ കരുത്തോടെ

ദേശീയ പ്രസ്ഥാനത്തിന്റെ കാര്യപരിപാടിയിൽ പൂർണ സ്വരാജിന്റെ ആശയം ആദ്യമായി അവതരിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. 1921ൽ കോൺഗ്രസിന്റെ അലഹബാദ് സമ്മേളനത്തിൽ ആയിരുന്നു അത്. കമ്മ്യൂണിസ്റ്റായ മൗലാന ഹസ്രത്ത് മൊഹാനിയാണ് അതിനു മുൻകയ്യെടുത്തത്. അപക്വമെന്ന് പറഞ്ഞ് മഹാത്മാ ഗാന്ധി പോലും ആ ആശയത്തെ അന്ന് നിരാകരിച്ചു. എട്ടുവർഷങ്ങൾക്ക് ശേഷം 1929ലെ ലാഹോർ സമ്മേളനം വരെ കോൺഗ്രസിന് കാത്തിരിക്കേണ്ടിവന്നു ‘പൂർണ സ്വരാജ്’ ലക്ഷ്യമായി പ്രഖ്യാപിക്കാൻ. 

1921ൽ പൂർണ സ്വരാജ് മുദ്രാവാക്യം ഉയർത്തി ഒറ്റപ്പെട്ടുപോയ അതേ ഹസ്രത്ത് മൊഹാനിയാണ് 1925ൽ കാൺപുരിൽ നടന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ സ്വാഗതസംഘം അധ്യക്ഷനായത്. കാൺപൂരിൽ സ്വന്തം രാഷ്ട്രീയ അടിത്തറയിൽ ചവിട്ടിനിന്നു കൊണ്ട് കമ്മ്യൂണിസ്റ്റുകാർ എല്ലാ ആർജവത്തോടും കൂടി പൂർണ സ്വരാജിന് വേണ്ടിയുള്ള തങ്ങളുടെ സ്ഥൈര്യവും സമരസന്നദ്ധതയും അന്ന് നാടിനോട് വിളിച്ചുപറഞ്ഞു. തൊഴിലാളികളും കർഷകരും അടക്കമുള്ള എല്ലാ മർദിത ജന വിഭാഗങ്ങളുടെയും മോചനം കൂടിച്ചേരുന്നതാകണം സ്വാതന്ത്ര്യം എന്ന് അവർ ജനങ്ങളെ പഠിപ്പിച്ചു.
കാൺപൂർ സമ്മേളനത്തിന്റെ അധ്യക്ഷൻ ശിങ്കാരവേലു ചെട്ടിയാർ ആയിരുന്നു. അദ്ദേഹം മദ്രാസിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ നേതാവും എഐടിയുസിയുടെ സംഘാടകനുമായിരുന്നു. സ്വാതന്ത്ര്യം കൊതിക്കുകയും ചൂഷണമുക്തമായ ലോകം സ്വപ്നം കാണുകയും ചെയ്യുന്ന എല്ലാവരുടെയും സംഘടനയായിരിക്കും കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് അദ്ദേഹം പറഞ്ഞു. വോൾട്ട് വിറ്റ്മാന്റെ ഒരു വിപ്ലവാത്മക കവിത ചൊല്ലിക്കൊണ്ടാണ് ആ തൊഴിലാളി നേതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ സമ്മേളനം കാൺപൂരിലെ ആ ഡിസംബർ തണുപ്പിലേക്ക് പൊടുന്നനെ പൊട്ടിവീണ ഒന്നല്ല. ഇന്ത്യൻ സമൂഹത്തിന്റെ ചിന്താ സരണികളെ ആകെ സ്വാതന്ത്ര്യദാഹത്തിന്റെ ചുടുകൊണ്ട് ത്രസിപ്പിക്കാൻ ഇറങ്ങിത്തിരിച്ച കുറേ മനുഷ്യരുടെ അക്ഷീണമായ പ്രവർത്തനത്തിന്റെ ഫലമായിരുന്നു അത്. ഇന്ത്യയിലെ പല നഗരങ്ങളിലും താഷ്കന്റിലും മറ്റും പ്രവർത്തിച്ചിരുന്ന ചെറു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവർത്തനഫലം ആയിരുന്നു കാൺപൂർ സമ്മേളനം. മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ വിജയം ലോകത്തെല്ലാം വീശിയടിപ്പിച്ച പരിവർത്തന കൊടുങ്കാറ്റിന്റെ സ്വാധീനവും, രാജ്യത്തിനകത്ത് കൊടുമ്പിരികൊണ്ട സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന് കളമൊരുക്കി. 

തൊഴിലാളി വർഗത്തിന്റെ സമര സംഘടനയായ എഐടിയുസി, 1920ൽ തന്നെ രൂപംകൊണ്ട് കഴിഞ്ഞിരുന്നു. തൊഴിലാളികളുടെയും കർഷകരുടെയും സമരങ്ങൾ കൊളോണിയൽ ശക്തികളെ ഭയപ്പെടുത്തിക്കൊണ്ട് നാടിന്റെ നാനാഭാഗത്തും ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു. 1908ൽ ലോകമാന്യ ബാലഗംഗാധര തിലകനെ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബോംബെയിലെ തൊഴിലാളികൾ പണിമുടക്കി രംഗത്തിറങ്ങി. അവർ വിളിച്ചത് ഒരൊറ്റ രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു. ‘തിലകിനെ വിട്ടയക്കുക’. കടലുകൾക്കും മലകൾക്കും അപ്പുറത്തിരുന്ന് ഈ പണിമുടക്ക് വാർത്തയറിഞ്ഞ സഖാവ് ലെനിൻ എഴുതി ‘ഇന്ത്യൻ തൊഴിലാളി വർഗത്തിന് പ്രായപൂർത്തിയായിരിക്കുന്നു’. ആ പ്രായപൂർത്തിയെത്തലിന്റെ തുടർച്ചയായാണ് സമരവും സംഘടനയും രാജ്യത്ത് ശക്തിപ്രാപിക്കുന്നത്. തിളച്ചുമറിയാൻ തുടങ്ങിയ ആ രാഷ്ട്രീയ കാലാവസ്ഥയുടെ സന്തതിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. 

പാർട്ടി രൂപീകരണത്തിന്റെ ദൂരവ്യാപകാർത്ഥം ആദ്യമറിഞ്ഞത് ബ്രിട്ടീഷ് കൊളോണിയലിസം തന്നെയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുളയിലെ നുള്ളുവാൻ കള്ളക്കേസുകൾ ഒന്നിന് പുറകേ ഒന്നായി കെട്ടിച്ചമച്ച് അവർ കമ്മ്യൂണിസ്റ്റുകാരെ തകർക്കാൻ രംഗത്തിറങ്ങി. പെഷവാർ (1922–27), കാൺപൂർ (1924), മീററ്റ് (1929–33) ഗുഢാലോചന കേസുകളുടെ പരമ്പരയ്ക്കും ഭരണവർഗ ഗൂഢാലോചനകൾക്കും അവർ കെട്ടഴിച്ചുവിട്ട കൊടിയ മർദനങ്ങൾക്കും ഇല്ലാതാക്കാൻ കഴിയുമായിരുന്നെങ്കിൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും തലപൊക്കില്ലായിരുന്നു. എല്ലാത്തരം മർദനങ്ങളെയും വെല്ലുവിളികളെയും അപവാദ പ്രചരണങ്ങളെയും അതിജീവിക്കുവാൻ കരുത്തുള്ള പ്രത്യയശാസ്ത്രവും മർദിത ജനതതിയുടെ പതറാത്ത പിന്തുണയും എല്ലാ പ്രതിബന്ധങ്ങളിലും ഈ വിപ്ലവ പാർട്ടിക്ക് കരുത്ത് പകർന്നു. 

ആശയ വ്യക്തതയും ത്യാഗസന്നദ്ധതയും ആയിരുന്നു പാർട്ടിയുടെ കൈമുതൽ. ആശയം ഭൗതികശക്തി ആകുന്നത് ജനങ്ങൾ അത് ഏറ്റെടുക്കുമ്പോഴാണെന്ന് കമ്മ്യൂണിസ്റ്റുകൾക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക പുരോഗതിയുടെയും ലക്ഷ്യങ്ങളോടെ എല്ലാ വിഭാഗം ജനങ്ങളുടെയും സമര സംഘടനകൾ ഉണ്ടാക്കി സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റത്തിന് ആക്കം കൂട്ടണമെന്ന് കമ്മ്യൂണിസ്റ്റുകാർ ചിന്തിച്ചു. അവരുടെ മുൻകയ്യിലാണ് 1936ല്‍ അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷനും (എഐഎസ്എഫ്) അഖിലേന്ത്യാ കിസാൻ സഭയും (എഐകെഎസ്) ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനും (ഐപിടിഎ) രൂപം കൊണ്ടത്. അതേവര്‍ഷം പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനും (പിഡബ്ല്യുഎ) 1959ൽ അഖിലേന്ത്യാ യുവജന ഫെഡറേഷനും (എഐവൈഎഫ്) ഉരുവം കൊണ്ടതും കമ്മ്യൂണിസ്റ്റ് മുൻകയ്യിൽ തന്നെയായിരുന്നു.

സ്വാതന്ത്ര്യ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനും അടിച്ചമർത്തപ്പെട്ടവരുടെ മോചനത്തിനും വേണ്ടിയുള്ള സമരങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ ചൊരിഞ്ഞ ചോരയുടെയും ബലി നൽകിയ ജീവിതങ്ങളുടെയും കണക്കെടുക്കാൻ ആർക്കാണാവുക. കയ്യൂർ, കരിവെള്ളൂർ, വയലാർ, പുന്നപ്ര, തെലങ്കാന, തേഭാഗ സമരം നടന്ന ബംഗാൾ — ഇവയൊന്നും വെറും സ്ഥലനാമങ്ങൾ മാത്രമല്ല, നാടിന്റെ വിമോചന ചരിത്രത്തിൽ സ്വന്തം ഹൃദയരക്തം കൊണ്ട് കമ്മ്യൂണിസ്റ്റ് രക്തസാക്ഷികൾ എഴുതിച്ചേർത്ത വീരേതിഹാസങ്ങളാണ് അവ. എണ്ണമറ്റ തൊഴിലാളി — കർഷക സമരങ്ങളിലും നാവിക സമരം അടക്കമുള്ള പോരാട്ട ഭൂമികളിലും കമ്മ്യൂണിസ്റ്റുകാരുടെ വിയർപ്പും ചോരയും തളംകെട്ടി കിടപ്പുണ്ട്. സ്വാതന്ത്ര്യ സമരത്തിലെ ഗാന്ധിയുടെയും നെഹ്രുവിന്റെയും കോൺഗ്രസിന്റെയും പങ്കിനെ കമ്മ്യുണിസ്റ്റുകാർ ഒരിക്കലും നിരാകരിക്കില്ല. എന്നാൽ കോൺഗ്രസ് ഒറ്റയ്ക്ക് അഹിംസാ സമരമാർഗത്തിലൂടെ മാത്രം നേടിത്തന്നതാണ് സ്വാതന്ത്ര്യം എന്ന വാദഗതിയെ നിർവിശങ്കം തള്ളിക്കളയുന്നു. 

സത്യഗ്രഹം മുതൽ സായുധ പോരാട്ടം വരെയുള്ള വിവിധങ്ങളായ സമരങ്ങളിലൂടെയാണ് ഇന്ത്യ അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞത്. അതിൽ ഭഗത്‌ സിങ്ങിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും അവരുടെ പാത പിൻപറ്റിയ ഉല്‍പതിഷ്ണുക്കളുടെയും പങ്കിനെ കമ്മ്യൂണിസ്റ്റുകാർ മാനിക്കുന്നു. എന്നാൽ ആസേതുഹിമാചലം ആഞ്ഞടിച്ച സമരങ്ങളിൽ ഒരു കാണിയായിപ്പോലും എത്തിനോക്കാത്ത ഒരു രാഷ്ട്രീയധാര ഇന്ത്യയിലുണ്ട്. അത് ആർഎസ്എസ് നയിക്കുന്ന വിചാരധാരയാണ്. സാമ്രാജ്യത്വത്തെ കടപുഴക്കാൻ നടന്ന സമരങ്ങളെയെല്ലാം ‘രാഷ്ട്രീയം’ എന്ന് മുദ്രകുത്തി തങ്ങളുടെ സാംസ്കാരിക ദേശീയതയുടെ മാളത്തിൽ ഒളിച്ചവരാണവർ. തരം കിട്ടുമ്പോഴെല്ലാം അവർ കൊളോണിയൽ യജമാനന്മാരുടെ പാദസേവ നടത്താനും മടിച്ചിട്ടില്ല. ലജ്ജിപ്പിക്കുന്ന ഭാഷയിൽ സാമ്രാജ്യത്വ മേധാവികളോട് മാപ്പിരന്ന് കത്തുകളെഴുതിയ സവർക്കർ ആണ് അവരുടെ ‘വീര’പ്രതീകം. അക്കൂട്ടരിപ്പോൾ ദേശാഭിമാനത്തിന്റെ അട്ടിപ്പേറുകാരായി ചമഞ്ഞ് ബാക്കിയെല്ലാവരെയും രാജ്യസ്നേഹം പഠിപ്പിക്കാം എന്ന് പറയുന്നത് നാം കാണുന്നുണ്ട്. ചരിത്രം അവരെ നോക്കി പുച്ഛത്തോടെ ചിരിക്കുമെന്ന് ഉറപ്പാണ്.
കടന്നുവന്ന 100 വർഷങ്ങളിലും കമ്മ്യൂണിസ്റ്റുകാർ ജനങ്ങൾക്കൊപ്പം നിന്നു. സ്വാതന്ത്ര്യപൂർവ ദിനങ്ങളിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും അവരുടെ മേൽവിലാസം ഒന്ന് തന്നെയായിരുന്നു നാടിനും ജനങ്ങൾക്കും വേണ്ടി പോരാടുന്നവർ. പണിശാലയിലും പാടത്തും കാമ്പസുകളിലും തെരുവുകളിലും കമ്മ്യുണിസ്റ്റുകാർ ജനതാല്പര്യങ്ങളുടെ സമരഭടന്മാരായി. പാർലമെന്റിനകത്തും പുറത്തും അവർ മുഴക്കിയത് ജനങ്ങളുടെ ശബ്ദമായിരുന്നു. അവരുടെ ശിരസ് എവിടെയെങ്കിലും താഴുമെങ്കിൽ അത് ജനങ്ങളുടെ മാത്രം മുന്നിലായിരിക്കുമെന്ന് ശത്രുക്കൾ പോലും മനസ്സിലാക്കിയിട്ടുണ്ട്. 

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 100 വർഷത്തെ ചരിത്രത്തിൽ വിജയങ്ങളും പരാജയങ്ങളും ഉൾച്ചേർന്നിരിക്കുന്നു. വിജയങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഹങ്കരിച്ചിട്ടില്ല. പാർട്ടി പരാജയങ്ങളിൽ ആശയറ്റവരായി മാറിയിട്ടുമില്ല. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പൊതുപ്രവാഹത്തിൽ നിന്ന് കമ്മ്യൂണിസ്റ്റുകാർ ഒറ്റപ്പെട്ടുപോയ കൽക്കട്ടാ തിസീസും ജനാധിപത്യ വാദികളിൽ പാർട്ടിയെക്കുറിച്ച് വിമർശനം ഉളവാക്കിയ അടിയന്തരാവസ്ഥയും സിപിഐ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. എന്നാൽ 100 കൊല്ലം നീളുന്ന സമർപ്പിത രാഷ്ട്രീയ യാത്രയിൽ പാർട്ടി ചെയ്ത നൂറുനൂറ് ശരികൾക്കിടയിൽ സംഭവിച്ച ഇത്തരം തെറ്റുകളെ തിരുത്താൻ കാട്ടിയ ആർജവത്തിന്റെ പേരിലാവണം ചരിത്രം സിപിഐയെ വിലയിരുത്തുക. മറ്റെല്ലാ പാർട്ടികളും തെറ്റുകളെ വെള്ളപൂശാൻ ന്യായം തിരയുമ്പോൾ സിപിഐ മാത്രമാണ് സംഭവിച്ച തെറ്റുകൾ ജനങ്ങളോട് തുറന്നുപറയാനും അത് തിരുത്താനും തന്റേടം കാട്ടിയത്. 

കോൺഗ്രസ് വാഴ്ചയിൻകീഴിൽ ജനജീവിതം ദുഃസഹമായപ്പോൾ കമ്മ്യുണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച ഡൽഹി മാർച്ചുകൾ, ഭൂമിക്ക് വേണ്ടി പാർട്ടി നടത്തിയ സമരങ്ങളും അതിന്റെ ഭാഗമായ ഭൂമി പിടിച്ചെടുക്കൽ സമരവും (1970കളുടെ ആരംഭത്തിൽ ഭൂസമരം നയിച്ചത് ജനറൽ സെക്രട്ടറി സി രാജേശ്വരറാവു തന്നെയായിരുന്നു), ഖാലിസ്ഥാൻ വിഘടനവാദികൾക്കെതിരായി പഞ്ചാബിൽ പാർട്ടി നടത്തിയ ത്യാഗപൂർണമായ പോരാട്ടം (400ൽപരം സിപിഐ സഖാക്കൾ ആ സമരത്തിൽ രക്തസാക്ഷികളായി), ബാബറി മസ്ജിദ് തകർക്കുമെന്ന് സംഘ്പരിവാർ ഭീഷണിക്ക് മുന്നിൽ അയോധ്യയിൽ സിപിഐ സംഘടിപ്പിച്ച സ്നേഹമതിൽ, തൊഴിലാളി — കർഷക വർഗങ്ങളുടെയും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും പോരാട്ടങ്ങൾക്ക് പാർട്ടി നൽകിയ അചഞ്ചലമായ പിന്തുണ, ഇന്ത്യയിൽ ആദ്യമായി ജന്മിത്തത്തിന്റെ തായ്‌വേര് പിഴുതെറിഞ്ഞ അച്യുതമേനോൻ സര്‍ക്കാരിന് പാർട്ടി നൽകിയ നേതൃത്വം ഇവയെല്ലാം പാർട്ടി ചരിത്രത്തിലെ അഭിമാന മുദ്രകളാണ്. 

സാർവദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സവിശേഷമായ സ്ഥാനമുള്ള പാർട്ടിയാണ് സിപിഐ. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിർഭാഗ്യകരമായ ഭിന്നിപ്പിന് നാന്ദി കുറിച്ചുകൊണ്ട് 1960കളുടെ തുടക്കത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രംഗത്തുവന്നു. അവർ ഉയർത്തിയ താത്വിക — രാഷ്ട്രീയ നിലപാടുകളാണ് മാവോയിസം എന്നറിയപ്പെട്ടത്. സങ്കുചിത ദേശീയവാദവും അന്ധമായ സോവിയറ്റ് വിരോധവും ആയിരുന്നു അതിന്റെ കാതൽ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കം ലോകത്തെ നിരവധി കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ വിനാശകരമായ ഭിന്നിപ്പിന്റെ വിത്ത് വിതച്ചത് മാവോയിസമാണ്. അത് മാർക്സിസത്തിന്റെ വികൃതമായ ദുർവ്യാഖ്യാനം ആണെന്ന് ആദ്യമായി പ്രഖ്യാപിച്ച പാർട്ടിയാണ് സിപിഐ.
ആഗോളവൽക്കരണ കാലത്ത് മുതലാളിത്ത പ്രത്യയശാസ്ത്രം എല്ലാതരത്തിലും കടന്നാക്രമണത്തിന്റെ മൂർച്ച കൂട്ടുമ്പോൾ അത് ചെറുക്കാനുള്ള പ്രത്യയശാസ്ത്ര സമരത്തിന്റെ പ്രാധാന്യം സിപിഐ തിരിച്ചറിയുന്നുണ്ട്. ആ തിരിച്ചറിവിന്റെ കൂടി വെളിച്ചത്തിലാണ് സിപിഐ കമ്മ്യൂണിസ്റ്റ് ഐക്യത്തിന് വേണ്ടിയുള്ള ആശയ രാഷ്ട്രീയ സമരത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുന്നത്. 

വർത്തമാന കാലത്തെ കടമകൾ ഏറ്റെടുക്കാൻ പാർട്ടിക്ക് ശക്തി പകരുന്നത് ഒരു നൂറ്റാണ്ടു നീണ്ട, ഏറ്റിറക്കങ്ങൾ നിറഞ്ഞ അനുഭവങ്ങളുടെ സമ്പത്താണ്. മറ്റൊരു പാർട്ടിക്കും അവകാശപ്പെടാനില്ലാത്ത ദീർഘവും സംഭവബഹുലവുമായ ആ ചരിത്രത്തിന്റെ പാഠങ്ങൾ പാർട്ടിയുടെ കൈമുതലാണ്. അജയ്യമായ മാർക്സിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുക്കപ്പെട്ട ഒരു പാർട്ടിക്ക്, ഈ മഹത്തായ നാടിന്റെ വൈവിധ്യങ്ങൾ നിറഞ്ഞ സാമൂഹിക സാംസ്കാരിക പാരമ്പര്യവും വേറിട്ട സമരാനുഭവങ്ങളും നല്‍കുന്ന സ്വാഭാവികമായ കരുത്ത് ചെറുതല്ല. പാർലമെന്ററി വേദികളിലെ അംഗബലം കൊണ്ടു മാത്രം അളക്കാനാവുന്നതല്ല ചരിത്രവും ജനങ്ങളും നല്‍കുന്ന ഈ ശക്തിചൈതന്യം. അതെല്ലാം ചേർത്തുവച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ മുന്നേറ്റപാത വെട്ടിത്തെളിക്കുന്നത്.
ഹിറ്റ്ലറും മുസോളിനിയും നടന്ന ഫാസിസ്റ്റ് വഴിയിലൂടെയാണ് ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തിന്റെ പാർട്ടിയായ ബിജെപിയും സഞ്ചരിക്കുന്നത്. മൂലധന ശക്തികളോടുള്ള അതിരറ്റ വിധേയത്വവും വംശീയ അഭിമാനം സൃഷ്ടിച്ച വിദ്വേഷ ചിന്തകളുമാണ് ആർഎസ്എസ് — ബിജെപി രാഷ്ട്രീയത്തിന്റെ കാതൽ. ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും ലക്ഷ്യമാക്കിയ ഭരണഘടനയോടും അതിന്റെ ശില്പിയായ അംബേദ്കറോടും അവർ പുലർത്തുന്ന വൈരത്തിന്റെ കാരണം കമ്മ്യൂണിസ്റ്റുകാർക്ക് എളുപ്പത്തിൽ മനസിലാവും. അതുകൊണ്ടാണ് ഫാസിസ്റ്റ് ആശയങ്ങളാൽ നയിക്കപ്പെടുന്ന ആർഎസ്എസ് — ബിജെപി തന്നെയാണ് മുഖ്യഎതിരാളിയെന്ന് പ്രഖ്യാപിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞത്. 

മുഖ്യശത്രുവിനെതിരായി സാധ്യമായത്ര വിപുലമായ സമരനിര പടുത്തുയർത്തണമെന്ന മാർക്സിസ്റ്റ് കാഴ്ചപ്പാടാണ് സിപിഐ ഉയർത്തിപ്പിടിച്ചത്. ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ അണിചേരലിന്റെയും പൊതുവേദിയുടേയും ആവശ്യകത ആദ്യം വിളിച്ചുപറഞ്ഞ പാർട്ടി സിപിഐയാണ്. അതു വികാസം പ്രാപിച്ചാണ് ഇന്ത്യ സഖ്യം രൂപം കൊണ്ടത് എന്നതിൽ പാർട്ടിക്ക് അഭിമാനമുണ്ട്. വിധിനിർണായകമായ സമരസന്ദർഭങ്ങളിൽ ഇന്ത്യ സഖ്യത്തിലെ ഏറ്റവും വലിയ പാർട്ടി പുലർത്തുന്ന ദൂരക്കാഴ്ചയില്ലായ്മയാണ് അതിന്റെ സാധ്യതയെ പരിമിതപ്പെടുത്തുന്ന ഘടകങ്ങളിലൊന്ന്. അത്തരം സങ്കുചിത ചിന്തകൾ തിരുത്താൻ നിലകൊള്ളുമ്പോഴും ഇന്ത്യ സഖ്യത്തിന്റെ ശാക്തീകരണത്തിനായി പാർട്ടി അതിന്റെ പങ്കുവഹിക്കും. ലക്ഷ്യബോധമുള്ള ഇടതുപക്ഷ ഐക്യവും ആശയ വ്യക്തതയോടുകൂടിയ കമ്മ്യൂണിസ്റ്റ് ഐക്യവും സിപിഐയുടെ മുദ്രാവാക്യമാണ്. കാലമേല്പിപ്പിക്കുന്ന ഈ കടമകളുടെ നിര്‍വഹണത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി ഇനിയും ശക്തി പ്രാപിക്കണം.
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ സങ്കല്പങ്ങളെയും ജനാധിപത്യ ബോധത്തെയും മതേതര മൂല്യങ്ങളെയും അട്ടിമറിച്ച് ഇന്ത്യയെ ഒരു കപട മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റുകയും തങ്ങളെ അധികാരത്തിലേറ്റിയ കോർപറേറ്റ് താല്പര്യങ്ങൾക്ക് തണലൊരുക്കുകയുമാണ് നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ലക്ഷ്യം. അതിനായി ഭരണഘടനയെയും ഭരണഘടനാസ്ഥാപനങ്ങളെയും തകർക്കാൻ എങ്ങനെയും, ഏതറ്റംവരെയും പോകാൻ മടിക്കില്ലെന്ന് അവർ തെളിയിച്ചുകഴിഞ്ഞു. 

ജനങ്ങളുടെ വോട്ടവകാശംകൂടി കവർന്നെടുത്ത് തങ്ങളുടെ ഫാസിസ്റ്റ് വാഴ്ച ആത്യന്തികമായി ഉറപ്പിക്കാനാവുമെന്ന് അവർ വ്യാമോഹിക്കുന്നു.
രാജ്യവ്യാപകമായി കോടാനുകോടികളുടെ പ്രാഥമിക പൗരാവകാശം നിഷേധിക്കുന്ന എസ്ഐആർ എന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പുനഃപരിശോധനാ പ്രക്രിയയിലാണ് അവർ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. രാജ്യത്തെമ്പാടും പൗരന്മാരെ നുഴഞ്ഞുകയറ്റക്കാരായി മുദ്രകുത്തി നാടുകടത്താനും ഉന്മൂലനം ചെയ്യാനും തുടർന്നുവരുന്ന കുടില രാഷ്ട്രീയതന്ത്രത്തിന് സമാന്തരമായാണ് എസ്ഐആറും അരങ്ങേറുന്നത്. ഉന്നത രാഷ്ട്രീയബോധവും മാനവികതയും ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽപ്പോലും ആ വിദ്വേഷരാഷ്ട്രീയം വിഷം വമിപ്പിക്കുന്നുവെന്നത് അസ്വസ്ഥജനകമായ യാഥാർത്ഥ്യമാണ്. ഛത്തിസ്ഗഢിൽനിന്നുള്ള ഒരു ദളിത് അതിഥിത്തൊഴിലാളി ഈ വിദ്വേഷ രാഷ്ട്രീയത്തിന് ഇരയായി എന്നത് പ്രബുദ്ധകേരളത്തെ അപമാനിതമാക്കുന്നു. ഈ യാഥാർത്ഥ്യങ്ങൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ ഉത്തരവാദിത്ത ബോധത്തെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.

എല്ലാ തുറകളിലും ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി പാർട്ടി അതിന്റെ കാഴ്ചപ്പാടുകളും സമരശേഷിയും വിപുലീകരിക്കണം. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ സർഗാത്മകമായി വികസിപ്പിച്ചുകൊണ്ട് ഈ കർത്തവ്യങ്ങളിൽ പാർട്ടിയുടെ ആശയാടിത്തറ ശക്തിപ്പെടുത്തണം. രാഷ്ട്രീയമായും സംഘടനാപരമായും നമ്മുടെ ജനതയുടെ പ്രതീക്ഷയ്ക്കൊപ്പം വളരാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയണം. കഴിഞ്ഞ നൂറു വർഷങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സ്നേഹിച്ച്, സംരക്ഷിച്ച ജനങ്ങൾ അതാണ് പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷയ്ക്കൊപ്പം വളരാൻ നമ്മുടെ എല്ലാ കഴിവുകളും സമർപ്പിക്കുമെന്ന് നാം പ്രഖ്യാപിക്കുന്നു.
ചെങ്കൊടിത്തണലിൽ കൂടുതൽ കരുത്തുറ്റ പാർട്ടിയും പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടി പോരാടുന്ന ജനങ്ങൾക്കൊപ്പം അചഞ്ചലമായി നിലകൊള്ളാൻ പാർട്ടിയുടെ നൂറാം വാർഷിക വേളയിൽ തങ്ങളെത്തന്നെ സമർപ്പിക്കുന്നു. 

Exit mobile version