Site iconSite icon Janayugom Online

ചരിത്രമാകുന്ന സെറ്റിൽമെന്റ് ആക്ട്

ഭൂപരിഷ്കരണ നിയമത്തിനു ശേഷം ഐക്യകേരളം ഭൂഭരണത്തിൽ ഐതിഹാസികമായ പുതിയൊരു വിപ്ലവ ചരിത്രം കൂടി രചിച്ചിരിക്കുകയാണ്. നിയമസഭയിൽ അവതരിപ്പിച്ച സെറ്റിൽമെന്റ് ആക്ട് കേരളത്തിൽ ആകെയുള്ള ഭൂവുടമകളിൽ പകുതിയിലധികം പേർക്കും പ്രയോജനം ലഭിക്കുമെന്നതാണ് ഏറ്റവും ശ്രദ്ധേയം. പ്രമാണത്തിനു പുറമെ കൈവശത്തിലുള്ള അധിക ഭൂമി നിശ്ചയിക്കാനും ക്രമവൽക്കരിക്കാനും കഴിയുന്ന നിയമമാണിത്. 1970 ജനുവരി ഒന്നിന് ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിക്കൊണ്ടാണ് കേരളം, ഇന്ത്യയിലാദ്യത്തെ ജന്മിത്തം അവസാനിപ്പിച്ച സംസ്ഥാനം എന്ന ഖ്യാതി നേടിയത്. ലോകത്തിനുമുന്നിൽ ഇന്നും പുകൾപെറ്റ ‘കേരള മോഡൽ’ നിയമമാണത്. 2022ലെ കേരളപ്പിറവി ദിനത്തിൽ ആരംഭിച്ച ഡിജിറ്റൽ റീ സർവേ, കേരള മോഡലിന്റെ മറ്റൊരു അധ്യായം കൂടി എഴുതിച്ചേർത്തു. 2023 സെപ്റ്റംബറിൽ എല്ലാ സജ്ജീകരണങ്ങളോടെ തുടങ്ങി, രണ്ടു വർഷത്തിനകം സംസ്ഥാനത്തെ 535 വില്ലേജുകളിലെ 62,108 ലാന്റ് പാഴ്സലുകളിൽ 8,28,534 ഹെക്ടർ ഭൂമി ഫീൽഡ് സർവേ പൂർത്തിയാക്കിയിരിക്കുകയാണ്. വനഭൂമി ഒഴികെയുള്ള കേരളത്തിന്റെ ഭൂവിസ്തൃതിയുടെ നാലിലൊന്നിലധികം ഭൂമിയും ഇതിനകം ഡിജിറ്റൽ റീ സർവേ ചെയ്തു കഴിഞ്ഞു.
അതിർത്തിത്തർക്കങ്ങളില്ലാത്ത ഒരു ഡിജിറ്റൽ വേലിയായി മാറുന്ന റീ സർവേ രേഖകൾ സംസ്ഥാനത്തിന്റെ വികസനത്തിനും, ഭൂവുടമകൾക്കും പ്രയോജനപ്പെടുത്തുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ സുപ്രധാന ചുവടുവയ്പാണ് പുതിയതായി കൊണ്ടുവന്നിട്ടുള്ള സെറ്റിൽമെന്റ് ആക്ട്. ഐക്യ കേരളത്തിനു മുമ്പ് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വ്യത്യസ്തങ്ങളും സങ്കീർണവുമായ ഭൂബന്ധങ്ങളായിരുന്നു നിലനിന്നിരുന്നത്. മൂന്നിടത്തും വ്യത്യസ്തങ്ങളായ സ്വഭാവങ്ങളിലുള്ള കൈവശങ്ങൾ രേഖകളിലുണ്ട്.
ജന്മിമാരും കർഷകരും കുടിയാന്മാരുമടക്കം എഴുനൂറിലധികം സ്വഭാവത്തിലുള്ളതായിരുന്നു തിരുവിതാംകൂറിലെ ഭൂ ഉടമസ്ഥാവകാശം. മലബാറിലെ സ്ഥിതിയാണെങ്കിൽ അതി സങ്കീർണമായിരുന്നു. തിരുവിതാംകൂറിൽ 1865ലും 1886ലും ഉണ്ടായ രാജവിളംബരങ്ങൾ ഒരു പരിധിവരെ ഭൂബന്ധങ്ങളിൽ മാറ്റങ്ങളുണ്ടാക്കി. ഉദാഹരണത്തിന്, 1888ലെ പണ്ടാരപ്പാട്ട വിളംബരത്തിലൂടെയാണ് പണ്ടാര വക ഭൂമിയിലെ പാട്ടക്കാരായ ജന്മിമാർക്ക് ഭൂമിയിൽ ജന്മാവകാശം ലഭിച്ചത്. ഈ കാലയളവിൽത്തന്നെ സർവേ സെറ്റിൽമെന്റ് പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു. കൊച്ചിയിലും മലബാറിലും സെറ്റിൽമെന്റ് രജിസ്റ്ററുകൾ തയ്യാറാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചതും ഏകദേശം ഇതേസമയത്തു തന്നെയാണ്. 

ബ്രഹ്മസ്വം, ദേവസ്വം ഭൂമികൾ ജന്മം ഭൂമിയായി കണക്കാക്കപ്പെട്ടെങ്കിലും ജന്മിമാരുടെയും ബ്രഹ്മസ്വം, ദേവസ്വം ഭൂമികളിലെയും പാട്ടക്കാർ ഭൂമിയിൽ അവകാശമില്ലാത്തവരായി തുടരുന്ന സ്ഥിതിയായിരുന്നു. 1957ൽ കമ്മ്യൂണിസ്റ്റ് സർക്കാർ കാർഷികബന്ധ നിയമവും പിന്നീട് ഭൂപരിഷ്കരണ നിയമവും നടപ്പിലാക്കിയാണ്, ഭൂമി കൈവശം വയ്ക്കുന്ന കർഷകനും അ തിൽ പണിചെയ്യുന്ന കർഷത്തൊഴിലാളിക്കും ഭൂമിയിൽ അവകാശം ഉറപ്പാക്കിയത്. അത് ലോക ചരിത്രമാണ്. തിരുവിതാംകൂറിൽ 1883 മുതൽ ഒറിജിനൽ സർവേ നടപടികൾ തുടങ്ങിയിട്ടുണ്ട്. ഈ സർവേ രേഖകളുടെ അടിസ്ഥാനത്തിൽ ഒരു സെറ്റിൽമെന്റ് രജിസ്റ്ററും തയ്യാറാക്കിയിരുന്നു. കൊച്ചിയിലും മലബാറിലും തുർന്ന് സർവേ ആരംഭിച്ചു. ഐക്യ കേരളം രൂപീകരിക്കപ്പെട്ട ശേഷം ഭൂമി കൈമാറ്റങ്ങളും ഏറ്റെടുക്കലും പതിവുകളും വ്യാപകമായതോടെയാണ് പുതിയൊരു സർവേ സെറ്റിൽമെന്റ് അനിവാര്യമാവുന്നത്. അങ്ങനെ സംസ്ഥാനത്ത് റീ സർവേ നടത്താൻ 1965 ഒക്ടോബർ ആറിന് സർക്കാർ ഉത്തരവിട്ടു. ഓരോ 30 വർഷം കൂടുമ്പോഴും ഭൂ സർവേ നടത്തണമെന്നും ആ ഉത്തരവ് പറയുന്നുണ്ട്. എഴു വർഷം കൊണ്ട്, 15.7 കോടി ചെലവിൽ മൂന്ന് ചതുരശ്ര മൈൽ സർവേ ചെയ്യണമെന്നായിരുന്നു നിർദേശം. എന്നാൽ 1990 വരെ കാലയളവിൽ 203 വില്ലേജുകൾ മാത്രമാണ് അളക്കാനായത്. കൃത്യതയോടെ അളവ് പൂർത്തിയാക്കാനാവുന്ന ഉപകരണങ്ങളുടെയും ജീവനക്കാരുടെയും കുറവും സർവേ രീതികളും ഇതിന് കാരണമായിട്ടുണ്ട്. വീണ്ടും 30 വർഷം കഴിഞ്ഞ്, 2020ൽ എത്തിയപ്പോൾ സംസ്ഥാനത്ത് റീ സർവേ പൂർത്തിയായ വില്ലേജുകളുടെ എണ്ണം 962 ആയിരുന്നു. ഈ കാലത്തിനുള്ളിൽ കേരളത്തിലെ ഭൂമിയുടെ സ്വഭാവത്തിലും ഉപയോഗത്തിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചു. അപ്പോഴും ഭൂമിയുടെ അടിസ്ഥാന രേഖ, ഒരു നൂറ്റാണ്ട് മുമ്പ് തയ്യാറാക്കിയ അതേ സെറ്റിൽമെന്റ് രജിസ്റ്റർ തന്നെയായിരുന്നു.

ഇവിടെയാണ് ഇടതുപക്ഷ തുടര്‍സർക്കാർ, ചുരുങ്ങിയ കാലത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുന്ന വിധത്തിൽ ഒരു ഡിജിറ്റൽ റീ സർവേ പദ്ധതി തീരുമാനിക്കുന്നത്. രണ്ട് വർഷത്തെ ഡിജിറ്റൽ റീ സർവേ പുരോഗതിയനുസരിച്ച് ഇനിയൊരു രണ്ടു വർഷം കൊണ്ട് സർവേ പൂർത്തിയാക്കാൻ കഴിയും. അടുത്ത രണ്ടുവർഷം കൂടി കാത്തുനിൽക്കാതെ തന്നെ, ഡിജിറ്റൽ സർവേ രേഖകൾ ഭൂമിയുടെ ഉടമസ്ഥർക്കും സംസ്ഥാനങ്ങൾക്കും പ്രയോജനപ്രദമായി വിനിയോഗിക്കാനുള്ള നടപടികളിലേക്ക് ഈ സർക്കാർ കടന്നിരിക്കുകയാണ്.
60 ലക്ഷത്തിലധികം ലാന്റ് പാഴ്സലുകളിൽ സർവേ പൂർത്തിയായി കഴിഞ്ഞപ്പോൾ, പകുതിയിലധികം എണ്ണത്തിലും ആധാരത്തിൽ ഉള്ളതിനെക്കാൾ കൂടുതൽ വിസ്തീർണം കൈവശമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പഴയ കാലത്തെ കോലളവിനും ചങ്ങലയ്ക്കും ടേപ്പിനും കഴിയാത്ത കൃത്യത ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള ഡിജിറ്റൽ റീ സർവേയ്ക്ക് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. പുതിയ റീ സർവേ രേഖകളുടെ അടിസ്ഥാനത്തിൽ അധികരിച്ച ഭൂമി പോക്കുവരവ് ചെയ്ത് നൽകാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, റവന്യു രേഖകളും സർവേ റെക്കോർഡുകളും ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചുള്ള രേഖകളല്ലെന്നും, കൈവശത്തിനുള്ള തെളിവ് മാത്രമാണെന്നുമാണ് സുപ്രീം കോടതി ഉൾപ്പടെ നിരീക്ഷിച്ചത്. ഒരു വ്യക്തിക്ക് പ്രമാണത്തിലുള്ള ഭൂമിക്ക് മാത്രമേ ഉടമസ്ഥത ലഭിക്കൂ എന്നതാണ് നിയമപരമായ തത്വം. ഭൂമിയിൽ തനിക്കുള്ള അവകാശം മാത്രമേ കൈമാറ്റം ചെയ്യാൻ പാടുള്ളൂ എന്നും നിയമത്തിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രമാണഭൂമിക്കൊപ്പം അധിക വിസ്തീർണത്തിലുള്ളതിനും അവകാശം ഉറപ്പാക്കാൻ ഒരു സെറ്റിൽമെന്റ് ആക്ട് അനിവാര്യമാണെന്ന് സർക്കാരിന് ബോധ്യമായത്. നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട സെറ്റിൽമെന്റ് ആക്ട് ഭൂനിയമ ചരിത്രത്തിൽ ഇടംപിടിക്കുമെന്നു മാത്രമല്ല, ഒരു നൂറ്റാണ്ടായി കൃത്യമായ പരിഹാരം കണ്ടെത്താൻ സാധിക്കാതിരുന്ന ഒരു നിയമ പ്രശ്നത്തിനും അവസാനമാവുകയാണ്. നിലവിലുണ്ടായിരുന്ന 1961ലെ സർവേ ആന്റ് ബൗണ്ടറി ആക്ടിൽ, പ്രമാണത്തിന് പുറമെയുള്ള അധിക ഭൂമിക്ക് ഉടമസ്ഥത നൽകാൻ വ്യവസ്ഥയില്ല. വ്യക്തമായ അതിർത്തികൾക്കുള്ളിലുള്ള അധികരിച്ച ഭൂമിക്കാണ് പുതിയ സെറ്റിൽമെന്റ് ആക്ടിലൂടെ ഉടമസ്ഥത നൽകുന്നത്. ആധാരത്തിൽ പറഞ്ഞിട്ടുള്ള അതിരുകളും വിസ്തൃതിയും തമ്മിൽ യോജിക്കാതെ വന്നാൽ നിയമ തത്വം ഉപയോഗിക്കും. കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നിയമമാണ് എന്ന രീതിയിൽ ചില കേന്ദ്രങ്ങള്‍ പ്രചരണം നടത്തുന്നുണ്ട്. ഇത് ബാലിശമായ ഒന്നാണ്. സർക്കാർ ഭൂമി സംരക്ഷിച്ചുകൊണ്ടുമാത്രമേ അധിക ഭൂമി ക്രമവൽക്കരിച്ച് നൽകൂ എന്ന വ്യവസ്ഥ ഈ നിയമത്തിലുണ്ട്. വ്യവഹാരങ്ങളിൽപ്പെടാത്ത, തർക്കരഹിത അതിർത്തിക്കുള്ളിലേത് ആയതിനാൽ, മറ്റൊരു ഉടമസ്ഥതയിൽ ഉള്ള ഭൂമി നഷ്ടമാകില്ലെന്നതും നിയമത്തിന്റെ പ്രത്യേകതയാണ്. നവകേരള സൃഷ്ടിക്ക് പുതിയൊരു മാനം കൈവരിക്കാനാവുന്ന ഈ നിയമം ഭാവി വികസന പ്രക്രിയയ്ക്കും ഒരു നാഴികക്കല്ലായി മാറും.

Exit mobile version