എങ്ങോ മറഞ്ഞുപോയ്
നീ എന്ന വാർത്തയും
ഏറെക്കഴിഞ്ഞല്ലോ ഞാനറിഞ്ഞു
ഇടനെഞ്ചിനുള്ളിലെ ദ്രുതതാളമെല്ലാം
തെല്ലിടയങ്ങു നിലച്ചപോലെ
അറിയാതെ നിറഞ്ഞൊരെൻ
മിഴികൾ തൻ ഭാരം പിടിവിട്ടു
താഴേക്കടർന്നു വീണു.
മിന്നൽപ്പിണർ പോലെ
പാഞ്ഞു പോകുന്നിതാ
കാണുന്ന കാഴ്ചകൾ
കാണാത്ത കാഴ്ചകൾ
അറിഞ്ഞതില്ലേതുമേ
ഞാൻ അറിഞ്ഞതില്ല
ഇത്രമേൽ
നീയെന്നെ കരുതിയെന്ന്.
ആരായിരുന്നു ഞാൻ
നിനക്കാരായിരുന്നു ഞാൻ
ഓർമ്മതൻ ചെപ്പിൽ
പരതിനോക്കി
വിങ്ങുന്ന ഹൃദയവും
നിറയുന്ന മിഴികളും
എന്തോ പറയാനായി
വെമ്പിനിന്നു പക്ഷെ
ഇപ്പോഴുമറിയില്ലെനിക്ക്
ആരായിരുന്നു നീ
എനിക്കാരായിരുന്നു നീ.
ചോദ്യങ്ങളില്ലാതെ
ഉത്തരമില്ലാതെ
കാലം കടന്നെത്ര
പോയെന്നാലും
മായാതെ മറയാതെ
നിറ പുഞ്ചിരിയോടെ
എന്നുമെന്നുള്ളിൽ
നിറഞ്ഞു നിൽക്കും
നീ എന്നുമെന്നുള്ളിൽ
നിറഞ്ഞു നിൽക്കും.