ജപ്പാന്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സനേ തകായിച്ചിയുടെ ഭരണ സംഖ്യം ഭൂരിപക്ഷം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 465 സീറ്റുകളുള്ള അധോസഭയില്‍ മൂന്നില്‍ രണ്ട് സീറ്റുകളും നേടാന്‍ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എല്‍ഡിപി) നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന് കഴിയുമെന്ന് പബ്ലിക്ക് ബ്രോഡ്കാസ്റ്ററായ എൻഎച്ച്‌കെയുടെ സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നു.
എല്‍ഡിപിയും സഖ്യകക്ഷിയായ ജപ്പാന്‍ ഇന്നോവേഷന്‍ പാര്‍ട്ടിയും 302 മുതൽ 366 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. എല്‍ഡിപി 274 മുതൽ 328 വരെ സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു. 233 സീറ്റുകളാണ് ഭൂരിപക്ഷത്തിനാവശ്യം. ഇതോടെ പാർട്ടിക്ക് ചേംബറിലെ 17 സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം വഹിക്കാനും അവയിൽ ഭൂരിപക്ഷം സീറ്റുകൾ കൈവശം വയ്ക്കാനും പാര്‍ട്ടിക്ക് കഴിയും. ഇന്നൊവേഷൻ പാർട്ടിക്ക് 28 മുതൽ 38 വരെ സീറ്റുകൾ ലഭിക്കും. ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ സെൻട്രിസ്റ്റ് റിഫോം അലയൻസി (സിആർഎ)ന് പകുതി സീറ്റുകൾ നഷ്ടപ്പെട്ടേക്കാമെന്നാണ് പ്രവചനം.

