ജെസ്നയെ ലോഡ്ജിൽ വച്ച് കണ്ടെന്ന മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ ജെസ്നയുടെ പിതാവ് ജയിംസ് നിഷേധിച്ചു. സ്ത്രീയോ സ്ത്രീയുടെ സുഹൃത്തോ ആയ ഒരാൾ ശനിയാഴ്ച വിളിച്ചിരുന്നു. ഇവർ പറഞ്ഞ കാര്യങ്ങൾ വച്ച് തന്റെ സുഹൃത്ത് അന്വേഷിച്ചു. എന്നാൽ അത് തെറ്റാണെന്ന് തെളിഞ്ഞതായും ജെസ്നയുടെ പിതാവ് പറഞ്ഞു. മുണ്ടക്കയം സ്വദേശിനിയുടെത് അന്വേഷണം വഴിതെറ്റിക്കാനുള്ള പരാമർശമാണെന്നും, ജെസ്ന തിരോധാനം സിബിഐ കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജസ്നയെ മുണ്ടക്കയത്ത് ലോഡ്ജിൽ വച്ച് കണ്ടെന്ന സ്ത്രീയുടെ ആരോപണം തള്ളി ലോഡ്ജ് ഉടമ. ജസ്നയുമായി രൂപസാദൃശ്യമുള്ള ആരും ലോഡ്ജിൽ വന്നിട്ടില്ല. അതിനെക്കുറിച്ച് എന്നോട് ഇതുവരെ അവർ ചോദിച്ചിട്ടുമില്ല. അന്വേഷണ ഘട്ടത്തിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത് ടൗണിലുള്ള എല്ലാവരെയും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണെന്നും ലോഡ്ജ് ഉടമ വ്യക്തമാക്കി.
ആരോപണമുയർത്തിയ സ്ത്രീയെ ലോഡ്ജിൽ നിന്ന് പുറത്താക്കിയിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണത്തിനുള്ള കാരണം. തമ്മിൽ എതിർപ്പ് ഉണ്ടായതിന്റെ പേരിൽ ജാതി പേര് വിളിച്ച് അധിഷേപിച്ചതായി ഇവർ വ്യാജ പരാതി നൽകിയിരുന്നെന്നും ലോഡ്ജ് ഉടമ പറഞ്ഞു.

