Site iconSite icon Janayugom Online

ജെഡിയു പട്ടിക പുറത്ത്

ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടക കക്ഷികള്‍ക്കിടയില്‍ ഉണ്ടാക്കിയ സീറ്റ് വിഭജന ധാരണ മറികടന്ന് ലോക്ജനശക്തി പാര്‍ട്ടി ഉന്നമിട്ട മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ജെഡിയു. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറാണ് 57 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഇന്നലെ പുറത്തു വിട്ടത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിലവിലെ മന്ത്രിമാരായ വിജയ് ചൗധരി, ശര്‍വണ്‍ കുമാര്‍, മദന്‍ സാഹ്നി, രത്‌നീഷ് സദ, മഹേശ്വരി ഹസാരി എന്നിവര്‍ക്ക് പുറമെ ആര്‍ജെഡി വിട്ട് മടങ്ങിയെത്തിയ ശ്യാം രജക്, മാഫിയാ തലവനില്‍ നിന്നും രാഷ്ട്രീയക്കാരനായി മാറിയ അനന്ത് കുമാര്‍ സിങ്, സംസ്ഥാന അധ്യക്ഷന്‍ ഉമേഷ് കുഷ്വാഹ എന്നിവര്‍ ഉള്‍പ്പെടെ ഇടം പിടിച്ചു. 

നാലു വനിതാ സ്ഥാനാര്‍ത്ഥികളാണ് ആദ്യ പട്ടികയില്‍ ഉള്ളത് ഇതില്‍ 27 പേര്‍ മുന്‍ എംഎല്‍എമാരാണ്. പോര്‍മുഖത്ത് 30 പേര്‍ പുതുമുഖങ്ങളും. ചിരാഗ് പാസ്വാന്‍ ആവശ്യപ്പെട്ട മണ്ഡലങ്ങളായ മോര്‍വ്വ, സോന്‍ബര്‍സ, രാജ്ഗീര്‍, ഗയ്ഗഡ്, മതിഹാനി എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളും ഇന്നലെ നിതീഷ് കുമാര്‍ പുറത്തുവിട്ട ആദ്യ പട്ടികയിലുണ്ട്. 2020 ലെ തിരഞ്ഞെടുപ്പില്‍ മോര്‍വ്വയിലും ഗായ്ഗഡിലും ആര്‍ ജെ ഡിയാണ് വിജയിച്ചത്. സോന്‍ബര്‍സയിലും രാജ്ഗീറിലും ജെ ഡി (യു) നേട്ടമുണ്ടാക്കിയപ്പോള്‍ മതിഹാനിയില്‍ എല്‍ ജെ പി കൈപ്പിടിയില്‍ ഒതുക്കി.

Exit mobile version