Site iconSite icon Janayugom Online

ഝാര്‍ഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ഝാര്‍ഖണ്ഡില്‍ പുതിയ മുഖ്യമന്ത്രി ചംപൈ സൊരേന്‍ ഇന്ന് വിശ്വാസവോട്ട് തേടും. ഹേമന്ത് സൊരേന്‍ ഇഡി അറസ്റ്റിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പദം രാജി വച്ചതോടെയാണ് ഗതാഗതമന്ത്രിയായിരുന്ന ചംപൈ സൊരേന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 81 അംഗ സഭയില്‍ നിലവില്‍ 80 അംഗങ്ങളാണുള്ളത്. ഭരണം ഉറപ്പിക്കാന്‍ 41 പേരുടെ പിന്തുണ വേണം. ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിന് 47 എംഎല്‍എമാരുണ്ട്. ഇഡി കസ്റ്റഡിയിലുള്ള ഹേമന്ത് സൊരേന് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പിഎംഎല്‍എ കോടതി അനുമതി നല്‍കിയിരുന്നു.

അതേസമയം ബിജെപിയുടെ കുതിരക്കച്ചവടത്തിന് തടയിടാന്‍ വേണ്ടി ഹൈദരാബാദിലേയ്ക്ക് മാറ്റിയ എംഎല്‍എമാര്‍ ഇന്നലെ തലസ്ഥാനമായ റാഞ്ചിയില്‍ തിരിച്ചെത്തി. ചംപൈ സൊരേന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ കാരണമില്ലാതെ വൈകിപ്പിച്ചിരുന്നു. ഇതോടെ ഓപ്പറേഷന്‍ താമരയെന്ന സംശയം ഉയര്‍ന്നു.

കുതിരക്കച്ചവടത്തെ പ്രതിരോധിക്കാന്‍ ഭരണപക്ഷ എംഎല്‍എമാരെ ഹൈദരാബാദിലേയ്ക് മാറ്റുകയായിരുന്നു. 43 എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും വിശ്വാസ വേട്ടെടുപ്പില്‍ വിജയിക്കുമെന്നും ചംപൈ സൊരേന്‍ പറഞ്ഞു. ഇത് ആദ്യമായിട്ടല്ല ജെഎംഎം വിശ്വാസവോട്ടെടുപ്പിനെ അഭിമുഖീകരിക്കുന്നത്. 2022 സെപ്റ്റംബറില്‍ ഹേമന്ത് സൊരേന്‍ വിശ്വാസവോട്ടെടുപ്പിനെ നേരിട്ടിരുന്നു. 48 വോട്ടുകളുടെ പിന്തുണയാണ് അന്ന് ലഭിച്ചത്. ബിജെപിക്ക് 29 എംഎല്‍എമാരാണ് ഉള്ളത്. വലിയ അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ജെഎംഎം വിശ്വാസവോട്ടെടുപ്പിനെ അതിജീവിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Eng­lish Sum­ma­ry: Jhark­hand Trust Vote Today
You may also like this video

Exit mobile version