ഹോങ്കോങ്ങിന്റെ ജനാധിപത്യ അനുകൂല പ്രസ്ഥാനത്തെ അടിച്ചമർത്തുന്നതിന് മേൽനോട്ടം വഹിച്ച സുരക്ഷാ മേധാവി ജോൺ ലീ, ബെയ്ജിങ് അനുകൂല തെരഞ്ഞടുപ്പ് കമ്മിറ്റി നടത്തിയ വോട്ടെടുപ്പിൽ ഹോങ്കോങ്ങിന്റെ അടുത്ത ഭരണത്തലവനായി തെരഞ്ഞെടുക്കപ്പെട്ടു. എതിരാളികളില്ലാതെയാണ് ചെെനയുടെ വിശ്വസ്തനും മുന്‍ സുരക്ഷാ സെക്രട്ടറിയുമായ ജോണ്‍ ലീ ചീഫ് എക്സിക്യൂട്ടീവായി തെരഞ്ഞെടുക്കപ്പെട്ടത്. 99 ശതമാനം വോട്ടുകളാണ് ലീ നേടിയത്.
ഇന്നലെ രാവിലെ നടന്ന രഹസ്യ ബാലറ്റില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ 1500 ഓളം അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി. നിലവിലെ ഭരണത്തലവന്‍ കാരി ലാം സ്ഥാനമൊഴിയുന്നതിന് പിന്നാലെ ജുലെെ ഒന്നിന് ലീ അധികാരമേല്‍ക്കും. ഒരു പുതിയ അധ്യായം ആരംഭിക്കുന്നതിനും, ഊർജ്ജസ്വലമായ ഒരു ഹോങ്കോങ് കെട്ടിപ്പടുക്കുന്നതിനും അവസരങ്ങളും ഐക്യവും നിറഞ്ഞ ഒരു ഹോങ്കോങ്ങിനെ നിർമ്മിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലീ കന്നി പ്രസംഗത്തില്‍ പറഞ്ഞു.
ഹോങ്കോങ്ങിന്റെ തെരഞ്ഞെടുപ്പ് നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. ബെയ്‍ജിങ്ങിനോട് വിശ്വസ്തത പുലര്‍ത്തുന്ന ദേശസ്‌നേഹികള്‍ക്ക് മാത്രമേ അധികാരം വഹിക്കാന്‍ കഴിയൂ എന്ന് ഉറപ്പാക്കുന്ന ഭേദഗതികളാണ് ചൈന വരുത്തിയത്. ഭേദഗതിയെത്തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് രാജ്യത്തുണ്ടായത്.
അടുത്തിടെ നടന്ന അഭിപ്രായ സര്‍വേയില്‍ 34 ശതമാനം മാത്രമായിരുന്നു ജോണ്‍ ലീയുടെ പിന്തുണ.കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന കുറ്റവാളി കൈമാറ്റ നിയമഭേദഗതി ബില്ലിനെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടുകാരനാണ് ജോണ്‍ ലീ. പോകിമോൻ കാർട്ടൂൺ സീരീസിലെ പികാച്ചുവിനോടാണ് വിമർശകർ ജോണ്‍ ലീയെ ഉപമിക്കുന്നത്.
English summary;John Lee, is the head of state in Hong Kong