Site iconSite icon Janayugom Online

സുധാകരനെ പുകച്ച് പുറത്തുചാടിക്കാന്‍ എ ഐ ഗ്രൂപ്പുകളുടെ സംയുക്തനീക്കം

കെപിസിസി അധ്യക്ഷ പദവി നിലനിർത്താൻ മത്സരത്തിനൊരുങ്ങുകയും വിജയത്തിനു സഹായകമായ വിധത്തിൽ പാർട്ടി പുനഃസംഘടനയ്ക്കു തന്ത്രം മെനയുകയും ചെയ്യുന്ന കെ സുധാകരനെ പുകച്ചു പുറത്തുചാടിക്കാൻ കോൺഗ്രസിൽ നീക്കം ശക്തമായി. പഴയ വൈരമെല്ലാം മറന്ന് അജണ്ട നടപ്പാക്കാൻ എ ഐ ഗ്രൂപ്പുകൾ ആസൂത്രിത നീക്കമാണ് നടത്തുന്നത്. 

കേരളത്തിലെ കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ഈ മാസം നടക്കാനിരിക്കെ, അധ്യക്ഷ സ്ഥാനത്തേക്ക് ആലോചനയില്ലാതെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയും അതേസമയം തന്നെ നോമിനേഷൻ വഴിയുള്ള പുനഃസംഘടനയ്ക്കു തീരുമാനിക്കുകയും ചെയ്ത സുധാകരൻ ഇതോടെ വെട്ടിലായി. മത്സരത്തിനു തയ്യാറെടുക്കുന്ന വ്യക്തി തന്നെ പുനഃസംഘടന നടത്തുന്നത് എങ്ങനെ സാധൂകരിക്കാനാകുമെന്ന് എ ഐ ഗ്രൂപ്പുകൾ ചോദ്യമുയര്‍ത്തുന്നു. ഗ്രൂപ്പുകൾക്കിടയിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള കെട്ടുറപ്പും രൂപപ്പെട്ടു കഴിഞ്ഞു. ഡിസിസി അധ്യക്ഷന്മാരെ നിയമിക്കുന്നതിൽ ഗ്രൂപ്പുകളെ ഒതുക്കി സ്വന്തം ചേരി രൂപപ്പെടുത്തിയ സുധാകരനെ നിരായുധനാക്കി ഒറ്റപ്പെടുത്താൻ കിട്ടിയ അവസരമായാണ് ഗ്രൂപ്പുകൾ പുതിയ സാഹചര്യത്തെ കാണുന്നത്. രാഷ്ട്രീയ കാര്യ സമിതി വിളിച്ചു കൂട്ടി അടിയന്തരമായി വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. എ ഗ്രൂപ്പ് നേതാവ് കെ സി ജോസഫ് കെ സുധാകരനെ നേരിൽക്കണ്ട് ഈ ആവശ്യത്തിനായി കത്ത് നൽകിയതായാണ് വിവരം. 

പുനഃസംഘടന നടത്താൻ ചുമതലപ്പെട്ട കെപിസിസി അധ്യക്ഷൻ തന്നെ കാലേക്കൂട്ടി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചാൽ, ആ വ്യക്തിയുടെ കീഴിൽ നടക്കുന്ന നോമിനേഷൻ വഴിയുള്ള പുനഃസംഘടന എങ്ങനെ നീതിയുക്തമാകും എന്ന ചർച്ച അണികളിലും വ്യാപകമായിരിക്കുകയാണ്. ഈ മാസം ആദ്യം മുതൽ കോൺഗ്രസിൽ ഡിസിസി മുതൽ താഴോട്ടുള്ള ഘടകങ്ങളിലെ അംഗത്വ വിതരണം നടക്കാനിരിക്കുകയാണ്. ഡിസിസികളാണ് ഇതിനു മുൻകൈ എടുക്കേണ്ടത്. പുതിയ സാഹചര്യത്തിൽ ഇത് എത്രകണ്ട് പ്രാവർത്തികമാകും എന്ന കാര്യത്തിൽ സർവരും ആശങ്കയിലാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇനി പുതിയ നിയമനവുമായി മുന്നോട്ടു പോകുന്നതിലെ അനൗചിത്യം നേരത്തേ തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു.

ഗ്രൂപ്പുകളുടെ മേൽ വിജയം നേടി, ഹൈക്കമാന്‍ഡിന്റെ സ്വഭാവ സർട്ടിഫിക്കറ്റും നേടി കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമായി മാറിത്തുടങ്ങിയ സാഹചര്യത്തിൽ, കെപിസിസി അധ്യക്ഷൻ പ്രഖ്യാപിച്ച ഏകപക്ഷീയമായ മത്സര തീരുമാനം സുധാകരനോടു ചേർന്നു നിൽക്കുന്നവരിലും മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് നിയമനവും കെപിസിസി ഭാരവാഹി നിയമനവുമൊക്കെ കഴിഞ്ഞു കിട്ടിയതിൽ മനഃസമാധാനത്തിലായിരുന്ന ഹൈക്കമാന്‍ഡും വിഷമവൃത്തത്തിലായി. ഇതിനിടെ, നാളെ തിരുവനന്തപുരത്തു ചേരുന്ന കെപിസിസി നിർവാഹക സമിതിയുടെയും ക്ഷണിതാക്കളുടെയും പോഷക സംഘടനാ പ്രസിഡണ്ടുമാരുടെയുമൊക്കെ സംയുക്ത യോഗം ഒച്ചപ്പാടിനു വേദിയാകാനുമിടയുണ്ട്.
eng­lish summary;Joint move by AI groups against Sudhakaran
you may also like this video;

Exit mobile version