Site icon Janayugom Online

മുസ്ലിമെന്ന് കരുതി ആക്രമണം; അമിത്ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് മര്‍ദനം

muslim

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ മാധ്യമപ്രവര്‍ത്തകന് മർദനം. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ മൊളിറ്റിക്സില്‍ ജോലി ചെയ്യുന്ന രാഘവ് ത്രിവേദിക്കാണ് മര്‍ദനമേറ്റത്. മുസ്ലീമാണെന്ന് കരുതി തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു രാഘവ് ത്രിവേദി. ഈ സമയം റാലിയില്‍ പങ്കെടുക്കാനായി എത്തിയ ചില സ്ത്രീകളുടെ അഭിമുഖം രാഘവ് എടുത്തിരുന്നു. ഇതില്‍ തങ്ങള്‍ക്ക് 100 രൂപ വീതം പ്രതിഫലം തന്നതിനാലാണ് റാലിയില്‍ പങ്കെടുക്കുന്നതെന്ന കാര്യം വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഷാ ആരാണെന്ന് തങ്ങൾക്കറിയില്ലെന്നും സ്ത്രീകള്‍ പറഞ്ഞിരുന്നു. 

അതേസമയം ഈ വെളിപെടുത്തലുകളില്‍ എത്രമാത്രം വാസ്തവം ഉണ്ടെന്ന് അറിയുന്നതിനായി റാലിയിലെ ബിജെപി പ്രവർത്തകരോട് ഈ ആരോപണത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചു. എന്നാല്‍ ഈ ആരോപണം പാര്‍ട്ടിക്കാര്‍ ആദ്യം നിഷേധിക്കുകയും പിന്നീട് റെക്കോഡ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് രാഘവ് വഴങ്ങുന്നില്ലെന്ന് മനസിലാക്കിയ പ്രവര്‍ത്തകര്‍ ഇയാളെ ബലമായി ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി മര്‍ദിച്ചു. തന്നെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ സഹായത്തിനായി സമീപത്തുള്ള പൊലീസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ആരും സഹായത്തിനെത്തിയിരുന്നില്ലെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാഘവ് പറഞ്ഞു. 

ത്രിവേദിയുടെ സഹപ്രവർത്തകനും കാമറാമാനുമായ സഞ്ജീത് സാഹ്നിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 147 , 323 , 504 എന്നിവ പ്രകാരം ആറുപേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭനത്തില്‍ ത്രിവേദിക്ക് പിന്തുണയുമായി ധാരാളം പ്രതിപക്ഷ പര്‍ട്ടികള്‍ രംഗത്തെത്തി. നിരവധി മുതിർന്ന മാധ്യമപ്രവർത്തകരും ആക്രമണത്തെ അപലപിച്ചു. ആക്രമികൾക്കെതിരെ കർശനമായ നടപടി ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Jour­nal­ist beat­en up at Amit Shah’s rally

You may also like this video

Exit mobile version