ഹരിയാനയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. ഹരിയാനയിലെ ലുഹാരി ഗ്രാമത്തില്‍ വച്ച് ധര്‍മ്മേന്ദ്ര സിങ് എന്ന മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് കേസ്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മാധ്യമപ്രവര്‍ത്തകനായ ധര്‍മ്മേന്ദ്ര സായാഹ്ന നടത്തത്തിനിറങ്ങിയപ്പോള്‍ അജ്ഞാതര്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഹരിയാന ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.
മെയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ധര്‍മ്മേന്ദ്രയുടെ വീടിന് തൊട്ടടുത്ത് വച്ചായിരുന്നു സംഭവം. വെടിയുതിര്‍ത്ത ഉടന്‍ തന്നെ അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. അയല്‍ക്കാര്‍ ചേര്‍ന്ന് ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയാളികള്‍ ആരെന്നോ കൊലയ്ക്ക് കാരണമെന്തെന്നോ വ്യക്തമല്ല.

