മാധ്യമപ്രവർത്തകൻ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിൽ ഗുർമീത് റാം റഹിം സിങ്ങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വെറുതെവിട്ടു. 2019ൽ പ്രത്യേക സിബിഐ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് റാം റഹിം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക വിധി. ശിക്ഷിക്കപ്പെട്ട് ഏഴ് വർഷത്തിന് ശേഷമാണ് റാം റഹിമിന് അനുകൂലമായ വിധി വരുന്നത്.
2002ൽ ഹരിയാനയിലെ സിർസയിലുള്ള വീടിന് മുന്നിൽ വെച്ചാണ് റാം ചന്ദർ ഛത്രപതി വെടിയേറ്റ് കൊല്ലപ്പെട്ടത്. തന്റെ പത്രമായ ‘പൂരാ സച്ച്’ വഴി ഡെറാ സച്ചാ സൗദ തലവനായ റാം റഹിമിനെതിരെയുള്ള പീഡനവിവരങ്ങൾ പുറത്തുവിട്ടതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ കേസിൽ റാം റഹിമിനെതിരെ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഇപ്പോൾ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.

