Site icon Janayugom Online

ജസ്റ്റിസ് യു യു ലളിത് ചീഫ് ജസ്റ്റിസാകും

ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് സുപ്രീം കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണ നിയമമന്ത്രാലയത്തിന് ശുപാര്‍ശ കൈമാറി. ഈ മാസം 26നാണ് ജസ്റ്റിസ് രമണ വിരമിക്കുന്നത്. ഈ വർഷം നവംബർ എട്ടിന് വിരമിക്കുന്ന ലളിതിന്റെ കാലാവധി 74 ദിവസം മാത്രമായിരിക്കും.

അഭിഭാഷക വൃത്തിയില്‍ നിന്നും നേരിട്ട് ജഡ്ജിയായി, ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ലളിത്. നേരത്തെ 1971ൽ ജസ്റ്റിസ് എസ് എം സിക്രിയാണ് ഇത്തരത്തിൽ നിയമിതനായിട്ടുള്ളത്. 2021 ഏപ്രിൽ നാലിനാണ് ജസ്റ്റിസ് രമണ രാജ്യത്തെ സമുന്നത കോടതിയുടെ മുഖ്യ ന്യായാധിപനായി ചുമതലയേറ്റെടുത്തത്.

മുത്തലാഖ്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഉള്‍പ്പെടെ നിരവധി സുപ്രധാന വിധികളിലൂടെ ശ്രദ്ധേയനാണ് മഹാരാഷ്ട്ര സ്വദേശിയായ ജസ്റ്റിസ് യു യു ലളിത്. 2ജി അഴിമതി കേസിൽ സിബിഐയുടെ പ്രത്യേ ക പ്രോസിക്യൂട്ടറായിരുന്നു ലളിത്. 1957 നവംബര്‍ ഒമ്പതിന് ജനിച്ച ജസ്റ്റിസ് ലളിത് 1983 ജൂണില്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്തു. 1985 ഡിസംബര്‍ വരെ ബോംബെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. 1986 ജനുവരിയില്‍ പ്രാക്ടീസ് ഡല്‍ഹിയിലേക്ക് മാറ്റി, 2004 ഏപ്രിലില്‍ അദ്ദേഹത്തെ മുതിര്‍ന്ന അഭിഭാഷകനായി നിയമിച്ചു. പത്തുവര്‍ഷത്തിന് ശേഷം 2014ൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി. പിതാവ് യു ആര്‍ ലളിത് ബോംബൈ ഹൈക്കോടതി ജഡ്ജിയായിരുന്നു. 

Eng­lish Summary:Justice UU Lalit will be the Chief Justice
You may also like this video

Exit mobile version