Site iconSite icon Janayugom Online

കേരളം-തമിഴ്‌നാട് ജലകരാര്‍; ആശയവിനിമയം കൃത്യതയോടെ തുടരുന്നു

പറമ്പിക്കുളം, ആളിയാര്‍ പദ്ധതി കരാറിന്റെ ഷെഡ്യൂള്‍ II ഖണ്ഡിക 4 (എ) പ്രകാരം കേരള സംസ്ഥാന അതിര്‍ത്തിയില്‍ മണക്കടവ് വിയറില്‍ ഒരു ജലവര്‍ഷം 7.25 TMCft (Thou­sand Mil­lion Cubic Feet) ജലം ചിറ്റൂര്‍ പ്രദേശത്തെ 20,000 ഏക്കറിലെ കൃഷി ആവശ്യത്തിനായി കേരളത്തിന് അര്‍ഹതപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണക്കടവ് വിയറില്‍ കേരളത്തിന് ആവശ്യാനുസരണമുള്ള ജലം ലഭ്യമാക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിയമസഭയില്‍ നെന്മാറ അംഗം കെ ബാബുവിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സംയുക്ത ജല ക്രമീകരണ വിഭാഗം ജോയിന്‍റ് ഡയറക്ടറുടെ നേതൃത്വത്തില്‍ തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ നേരില്‍ കാണുകയും കരാര്‍ പ്രകാരം ജലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 2023 സെപ്റ്റംബര്‍ 12 വരെ മണക്കടവില്‍ ഒഴുകിയെത്തിയ ജലത്തിന്റെ അളവ് MCft ആണെന്നാണ് കേരളം അംഗീകരിച്ചിട്ടുള്ളത്. പിഎപി കരാറിന്റെ ഷെഡ്യൂള്‍ II ഖണ്ഡിക 2 പ്രകാരം ഷോളയാറില്‍ ഒരു ജലവര്‍ഷം 12,300 MCft ജലത്തിനാണ് കേരളത്തിന് അര്‍ഹതയുള്ളത്. ലഭ്യമായ ജലത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 12 വരെ 1395.64 MCft ജലം ഷോളയാറില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദനത്തിനായി കേരളം ഉപയോഗിച്ചിട്ടുണ്ട്. കരാര്‍ പ്രകാരം ഷോളയാറില്‍ നിന്നും കേരളത്തിന് ഈ വര്‍ഷം ഇനി 10904.36 MCft ജലം ഉപയോഗിക്കാവുന്നതാണ്.

2023 സെപ്തംബര്‍ ഒന്നിന് കേരള ഷോളയാറിന്റെ ജലനിരപ്പ് കരാര്‍ പ്രകാരമുള്ളതിനെക്കാളും 14.09 അടി കുറവായിരുന്നു. കരാര്‍ വ്യവസ്ഥ പാലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ജലവിഭവ വകുപ്പ് സെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടും ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജലവിഭവ വകുപ്പ് സെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്ത് നല്‍കിയിട്ടുണ്ട്.

നീരാര്‍ നദിയില്‍നിന്ന് അപ്പര്‍ നീരാര്‍ വിയറില്‍ ഒക്ടോബര്‍ ഒന്നിനും ജനുവരി 31നും ഇടയിലുള്ള കാലയളവില്‍ ലഭ്യമാകുന്ന എല്ലാ ജലവും കേരളത്തിന് അര്‍ഹതപ്പെട്ടതാണ്. കരാര്‍ വ്യവസ്ഥ അനുസരിച്ച് അപ്പര്‍ നീരാര്‍ വിയറില്‍ 2023 ഒക്ടോബര്‍ ഒന്നിനും 2024 ജനുവരി 31നും ലഭ്യമാകുന്ന ഇടയില്‍ മുഴുവന്‍ ജലവും കേരളത്തിന് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഉദ്ദേശിക്കുന്നു. കരാര്‍ വ്യവസ്ഥ പാലിക്കുന്നതിനായി തമിഴ്‌നാടുമായി യഥാസമയം ആശയവിനിമയം നടത്തി സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

Eng­lish Sam­mury: Chief Min­is­ter’s reply to K Babu’s (Nen­mara) submission

Exit mobile version