Site icon Janayugom Online

പാര്‍ട്ടി പുനഃസംഘടനയുമായി കെ സുധാകരൻ; നീക്കത്തിനെതിരെ ഉമ്മന്‍ചാണ്ടി

സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും പാര്‍ട്ടി പുനഃസംഘടനയുമായി മുന്നോട്ട് പോകാനുള്ള കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെയും സംഘത്തിന്റെയും നീക്കത്തിനെതിരെ കടുംവെട്ട്‌ നീക്കവുമായി ഉമ്മന്‍ചാണ്ടി. ഡൽഹിയിൽ എത്തുന്ന ഉമ്മന്‍ചാണ്ടി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ പുനഃസംഘടനയ്ക്ക് എതിരായ നിലപാട് ഉമ്മന്‍ചാണ്ടി വ്യക്തമാക്കും.തങ്ങളുടെ നീക്കത്തിനെതിരായി മുന്നോട്ട് പോയാൽ സംഘടനയ്‌ക്ക്‌ സംഭവിക്കുന്ന തിരിച്ചടിക്ക് തങ്ങൾ ഉത്തരവാദിയല്ലെന്ന നിലപാട് അറിയിക്കും .

പുനഃസംഘടനയ്ക്കെതിരെ യോജിച്ച്‌ മുന്നോട്ട് പോവാന്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടി തന്നെ നേരിട്ട ഡൽഹിയിൽച്ചെന്ന് എ ഐ സി സി നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിക്കുന്നത്.പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്.
ഇതിന്റെ ആദ്യപടിയായി അംഗത്വ വിതരണം ഉള്‍പ്പടെ ആരംഭിച്ച്‌ കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പുനഃസംഘടയുമായി മുന്നോട്ട് പോയാല്‍ തെരഞ്ഞെടുപ്പ് വെറും ചടങ്ങിന് മാത്രമായി ഒതുക്കപ്പെടും എന്നാണ് ഗ്രൂപ്പുകളുടെ പ്രധാന പരാതി. ഇക്കാര്യം നവംബര്‍ രണ്ടിന് ചേര്‍ന്ന കെ പി സി സി നേതൃയോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.എ, ഐ ഗ്രൂപ്പുകള്‍ മാത്രമല്ല മുന്‍ കെ പി സി സി പ്രസിഡന്റുമാരായിരുന്ന മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ഈ സാഹചര്യത്തില്‍ സംഘടന തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകരുതെന്ന നിലപാടുള്ളവരാണ്. എന്നാല്‍ ഇതെല്ലാം തള്ളിയ അധ്യക്ഷന്‍ കെ സുധാകരന്‍ സംഘടന തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു.പുനഃസംഘടനയ്ക്ക് എതിരായ നിലപാട് ഇതുവരെ എ ഐ സി സി സ്വീകരിച്ചിട്ടില്ല
കെ പി സി സി അധ്യക്ഷനെ ഉള്‍പ്പെടെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് എ ഐ സി സി നിലപാട് .

സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ കഴിഞ്ഞാല്‍ പിന്നെ യാതൊരു നിയമനങ്ങളും പാടില്ലെന്ന പാര്‍ട്ടി ഭരണഘടനാ ചട്ടവും ഗ്രൂപ്പുകള്‍ ഉയര്‍ത്തിക്കാണിക്കുന്നു. കെ പി സി സി അധ്യക്ഷനെ ഉള്‍പ്പെടെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് എ ഐ സി സി നിര്‍ദേശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഈ നേതൃത്വത്തിന് കീഴില്‍ പുനഃസംഘടനയുമായി മുന്നോട്ട് പോവാന്‍ കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധിക്ക് മുന്‍പാകെ വ്യക്തമാക്കും. കെ പി സി സി ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറിമാരെ തീരുമാനിക്കാനുള്ള ചര്‍ച്ച
കെ പി സി സി ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറിമാരെ തീരുമാനിക്കാനുള്ള ചര്‍ച്ചകളിലേക്ക് കടക്കാന്‍ പോവുകയാണ് കെ പി സി സി നേതൃത്വം. 

ഈ നിയമനങ്ങള്‍ തടയാനാണ് ഗ്രൂപ്പുകള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കുറച്ചുനാള്‍ മുന്‍പ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ പുനഃസഘടന വിഷയത്തില്‍ വ്യക്തമായ ഒരു നിലപാട് എ ഐ സി സി വ്യക്തമാക്കിയിരുന്നില്ല.
പുനഃസംഘടനയ്ക്ക് എതിരായ നിലപാട് ഇതുവരെ എ ഐ സി സി സ്വീകരിച്ചിട്ടില്ല. മാത്രമല്ല 14 ഡി സി സി അധ്യക്ഷന്‍മാരും തന്റെ തീരുമാനത്തിനൊപ്പം ഉണ്ടെന്നുമാണ് സുധാകരന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഗ്രൂപ്പുകളും ഉറച്ച്‌ നിന്നു. നാമനിര്‍ദേശത്തിലൂടെ തങ്ങളുടെ ഇഷ്ടക്കാരെ സുപ്രധാന പദവികളില്‍ തിരുകി കയറ്റാനാണ് ഔദ്യോഗിക പക്ഷത്തിന്റെ ശ്രമമെന്നും ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥികളിലും ഗ്രൂപ്പ് താൽപ്പര്യം അവഗണിക്കപ്പെട്ടത് വൻതിരിച്ചടിയായായണ് എ ‚ഐ ഗ്രൂപ്പുകൾ കരുതുന്നത് .അരൂരിൽ ജില്ലാ പഞ്ചായത്തു സ്തനാർത്ഥിയെ നിശ്ചയിക്കുന്നതിൽ കെ സി വേണുഗോപാലിന്റെ ഇടപെടൽ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. എല്ലാം ചർച്ചയിൽ തീരുമാനിക്കും എന്ന് പറഞ്ഞ ശേഷം അടിച്ചേൽപ്പിക്കുന്ന തീരുമാനങ്ങൾ ചുമക്കാനില്ലെന്നാണ് ഗ്രൂപ്പുകളുടെ തീരുമാനം. ഇക്കാര്യത്തിൽ ഡി സി സി അധ്യക്ഷനെയടക്കം നോക്കുകുത്തിയാക്കിയാണ് തീരുമാനങ്ങളെന്നു ഗ്രൂപ്പ് ലീഡർമാർ ആരോപിക്കുന്നു.

ENGLISH SUMMARY:K Sud­hakaran with par­ty reor­ga­ni­za­tion; Oom­men Chandy against the move
You may also like this video

Exit mobile version