Site iconSite icon Janayugom Online

കലാഭവൻ മണി നാടൻപാട്ട് മത്സരം; ഷാർജ യുവകലാസാഹിതി ജേതാക്കൾ

നാടൻ പാട്ടിനെ ജനകീയവത്ക്കരിച്ച കലാഭവൻ മണിയുടെ സ്മരണാർത്ഥം അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച പ്രഥമ കലാഭവൻ മണി സ്മാരക നാടൻപാട്ട് മത്സരത്തിൽ ഷാർജ യുവകലാസാഹിതി ജേതാക്കളായി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ശക്തി തിയറ്റേഴ്‌സ് അബുദാബി ഷാബിയ മേഖല, ഓർമ ബർദുബായ് മേഖലയ്ക്കുമായിരുന്നു. ആദ്യദിവസം നടന്ന മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറ് സംഘങ്ങളിൽ നിന്നായിരുന്നു ജേതാക്കളെ രണ്ടാം ദിവസം നടന്ന ഫൈനൽ മത്സരത്തിൽ നിന്നും തെരഞ്ഞെടുത്തത്. തൃശ്ശൂർ ജനനയനയുടെ ഡയറക്ടറും. സംഗീത നാടക അക്കാദമി മുൻ നിർവാഹകസമിതി അംഗവുമായ അഡ്വ. വി ഡി പ്രേമപ്രസാദ്, പ്രശസ്ത നാടകപ്രവർത്തകനും ചലച്ചിത്രകാരനുമായ ദിനേശ് ഏങ്ങൂർ എന്നിവരായിരുന്നു വിധികർത്താക്കൾ.
ഓരങ്ങളിലേയ്ക്ക് മാറ്റപ്പെട്ട, ആഴങ്ങളിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട നാടൻ കലകളെ, നാടൻ പാട്ടുകളെ ജനകീയവത്ക്കരിക്കുന്നതിന് വേണ്ടി ഏറെ പരിശ്രമിച്ച കലാഭവൻ മണി എന്ന ഒരു മഹാപ്രതിഭയുടെ പേരിൽ പ്രവാസി സമൂഹത്തിൽ നാടൻപാട്ട് മത്സരത്തിന് തുടക്കം കുറിച്ചത് ഏറെ അഭിനന്ദനീയമാണെന്ന് പ്രേമപ്രസാദ്‌ തന്റെ ആമുഖപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.

 

 

നാടൻ പാട്ടുകളും, നാടൻ കലകളും സമൂഹത്തിന്റെ സ്വാഭാവികമായ ആവശ്യമെന്ന രീതിയിൽ ആയിരക്കണക്കിന് വർഷങ്ങൾ മുമ്പ് ജനങ്ങളിൽ നിന്ന് രൂപപ്പെട്ട ജനകീയ കലാരൂപമാണ്. അവയെ പരിരക്ഷിച്ചുകൊണ്ടുപോവുക എന്നത് നമ്മുടെ മുന്ഗാമികളോട് ചെയ്യുന്ന കടമയും വരും തലമുറയോട് ചെയ്യുന്ന ഉത്തരവാദിത്തവുമാണ്. അദ്ദേഹം തുടർന്ന് പറഞ്ഞു. സെന്റർ പ്രസിഡന്റ് എ. കെ. ബീരാന്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവാർഡ് സമർപ്പണവേദിയിൽ കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ വിജയികളെ പ്രഖ്യാപിച്ചു. ഗായക സംഘങ്ങൾ അത്യാവേശത്തോടെയായിരുന്നു അവാർഡുകൾ ഏറ്റുവാങ്ങിയത്.
ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വൈസ് പ്രസിഡന്റ് ശങ്കർ തോപ്പിൽ, വനിതാവിഭാഗം സെക്രട്ടറി ഗീത ജയചന്ദ്രൻ, അസി. കലാവിഭാഗം സെക്രട്ടറി താജുദ്ദീൻ എളവള്ളി എന്നിവർ അവാർഡ് സമർപ്പണ ചടങ്ങിൽ സംബന്ധിച്ചു. അസി. ട്രഷറർ അനീഷ് ശ്രീദേവി സ്വാഗതവും ട്രഷറർ വിനോദ് പട്ടം നന്ദിയും പറഞ്ഞു.

Exit mobile version