Site iconSite icon Janayugom Online

കളമശേരി സ്ഫോടനം: എന്‍ഐഎ വിവരങ്ങള്‍ തേടി

കളമശേരി സ്ഫോടന കേസിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി എന്നുറപ്പിച്ച് പൊലീസ്. കൂടുതൽ തെളിവുകൾ അന്വേഷണസംഘം ശേഖരിക്കുകയാണ്. ഇയാളുടെ പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് തീരുമാനം. അത്താണിയിലെ ഫ്ലാറ്റിൽ തെളിവെടുപ്പ് പൂർത്തിയായി. സംഭവത്തിൽ എൻഐഎ ഡിജിറ്റൽ തെളിവുകൾ തേടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് യൂട്യൂബിനും ഫേസ് ബുക്കിനും അപേക്ഷ നൽകി. 

അത്താണിയിലെ ഫ്ലാറ്റിൽ നിന്ന് നിർണായക തെളിവുകള്‍ ലഭിച്ചു. ഐഇഡി നിർമ്മിക്കാൻ ഉപയോഗിച്ച വസ്തുക്കള്‍, ബാറ്ററി, വയർ എന്നിവയാണ് ലഭിച്ചത്. പെട്രോൾ കൊണ്ടുവന്ന കുപ്പിയും കണ്ടെത്തി. കെട്ടിടത്തിന്റെ മുകളിലെ മുറിയിലാണ് ഇവ ഉണ്ടായിരുന്നത്. പ്ലാസ്റ്റിക് കവറുകളിലായിരുന്നു മാർട്ടിൻ സ്ഫോടക വസ്തുക്കൾ നിറച്ചത് എന്നാണ് പൊലീസ് പറയുന്നത്. ബോംബ് വച്ചതിനു ശേഷം മാറി നിന്ന് വീഡിയോ എടുത്തു. ബോംബ് പൊട്ടുന്നതും വീഡിയോയില്‍ പകര്‍ത്തി എന്നും പൊലീസ് പറയുന്നു.
സ്ഫോടനം നടന്ന ദിവസം പുലർച്ചെ 4.58 ന് തമ്മനത്തെ വാടക വീട്ടിൽ നിന്നും ഇറങ്ങിയ ഡൊമിനിക് മാർട്ടിൻ സ്കൂട്ടറിൽ അത്താണിയിലെ വീട്ടിലെത്തി. ഇവിടെവച്ചാണ് ബോംബ് നിർമ്മാണത്തിന്റെ അവസാനഘട്ടം പൂർത്തിയാക്കിയത്.
രാവിലെ അഞ്ചിനും ഏഴിനും ഇടയിലാണ് ബോംബുകളുമായി കളമശേരിയിൽ സാമ്ര കൺവെൻഷൻ സെന്ററിലെത്തിയതെന്ന് മാര്‍ട്ടിന്‍ മൊഴി നൽകിയിരുന്നു. 

Eng­lish Sum­ma­ry: Kala­masery blast: NIA seeks information

You may also like this video

Exit mobile version