2020 ഓഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട് 21 പേരുടെ മരണത്തിന് കാരണമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ആക്രിയാക്കി പൊളിച്ചു വില്‍ക്കാൻ തീരുമാനിച്ചു. പട്ടാമ്പിയിലെ കാരക്കാട് പാറപ്പുറത്തെ ആക്രിവിപണിയിലാണ് വിമാന ഭാഗം ഇപ്പോഴുള്ളത്. ഇരുമ്പ്, ചെമ്പ്, പ്ലാസ്റ്റിക് എന്നിവയുടെ ആക്രിയായി മാറാനാണ് വിമാനം കാരക്കാട് എത്തിച്ചത്.
ഓണ്‍ലൈന്‍ ടെന്‍ഡര്‍ വഴിയാണ് വ്യാപാരി വിമാനം പൊളിക്കാനായി ലേലത്തില്‍ പിടിച്ചത്. എയര്‍ ഇന്ത്യയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കണ്ടെയ്‌നറുകളിലാക്കിയാണ് വിമാനഭാഗങ്ങള്‍ കാരക്കാട് എത്തിച്ചത്. വിമാനത്തിന്റെ അലുമിനിയം, ചെമ്പ്, പിച്ചള, പ്ലാസ്റ്റിക് ഭാഗങ്ങള്‍ ആക്രിസാധനങ്ങളായി വില്‍ക്കാനായി പൊളിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളില്‍, വിമാനം പൂര്‍ണ്ണമായും പൊളിച്ച് സ്‌ക്രാപ്പായി മാറ്റും.
യാര്‍ഡില്‍ എത്തിച്ച സ്‌ക്രാപ്പ് മെറ്റീരിയലിന് 45 ടണ്ണില്‍ കൂടുതല്‍ ഭാരമുണ്ട്. തീപിടിച്ച വിമാനത്തിന്റെ സ്‌ക്രാപ്പില്‍ ലോഹ ഭാഗങ്ങള്‍ മാത്രമാണുള്ളത്. വിമാനത്തില്‍ നിന്ന് ചില സുപ്രധാന ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് കാരക്കാട് എത്തിച്ചത്. കേരളത്തില്‍ ഒരു വിമാനം സ്‌ക്രാപ്പ് ചെയ്യുന്നത് ഇതാദ്യമാണ്. എന്നാല്‍ രാജ്യത്തെ നടുക്കിയ ഒരു അപകടത്തില്‍ വിമാനമാണിത് എന്നതിനാലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതെന്നാണ് വ്യാപാരിയുടെ പ്രതികരണം.

