Site icon Janayugom Online

കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. സ്ഥിരം കുറ്റവാളിയാണെന്ന് കാട്ടി കമ്മീഷണർ നൽകിയ ശുപാർശ ഡിഐജി അംഗീകരിക്കുകയായിരുന്നു.

കാപ്പ ചുമത്തിയ സാഹചര്യത്തിൽ ഇനി ആറ് മാസത്തേക്ക് കണ്ണൂരിൽ പ്രവേശിക്കാൻ അർജുൻ ആയങ്കിക്ക് സാധിക്കില്ല. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി.

ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജുൻ ആയങ്കി. ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കി. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തുവന്നത്. ഇതിനായി ടിപി വധക്കേസ് പ്രതികളായ കൊടിസുനിയുമായും ഷാഫിയുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ചേർന്നു.

ഗൾഫിലും കേരളത്തിലുടനീളവും അർജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കി. കരിപ്പൂരിൽ ഇങ്ങനെയൊരു ക്വട്ടേഷൻ കേസിൽ കഴിഞ്ഞ വർഷമാണ് അർജുൻ ആയങ്കി കസ്റ്റംസിന്റെ പിടിയിലായത്.

2021 ജൂൺ 28 അറസ്റ്റിലായ അ‍ർജുൻ ആയങ്കി ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ്. ആയങ്കിക്കെതിരെയും ആകാശ് തില്ലങ്കേരിക്കെതിരെയും മെയ് മാസം ആദ്യം ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ കമ്മീഷണർ ശുപാർശ നൽകുന്നത്.

Eng­lish summary;Karipur gold smug­gling quo­ta­tion; Kap­pa imposed charges against Arjun Ayanki

You may also like this video;

Exit mobile version