Site iconSite icon Janayugom Online

കരിപ്പൂർ റൺവേ റീ-കാര്‍പ്പറ്റിങ്ങില്‍ കോടികളുടെ അഴിമതി

karipurkaripur

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ റീ കാര്‍പ്പറ്റിങ്ങില്‍ കോടികളുടെ അഴിമതി നടന്നയതായി പരാതി. പഞ്ചായത്ത് റോഡുകളിലെ കുഴികളടക്കുന്ന ലാഘവത്തോടെ കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ റീ- കാര്‍പ്പറ്റിങ്ങില്‍ ജോലികള്‍ നടത്തിയെന്നാണ് ആരോപണം.
75 കോടിയാളം രൂപ ചെലവിൽ നടത്തിയ റൺവേ റീ കാർപ്പറ്റിങ് ഗുണനിലവാരമുള്ളതോ, ശാസ്ത്രീയമോ ആയതല്ലെന്ന് മലബാർ ഡവലപ്പ്മെന്റ് ഫോറം (എംസിഎഫ്) എന്ന സംഘടന സിവിൽ വ്യോമായന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. പരാതി ഗൗരവമുള്ളതായി കണ്ടെത്തിയതോടെ ഡിജിസിഎ സത്വരമായ ഇടപെടൽ നടത്തുകയും വിശദമായ അന്വേഷണമാരംഭിക്കുകയും ചെയ്തു. കഴിഞ്ഞദിവസം വ്യേമയാന മന്ത്രാലയത്തിനു കീഴിലുള്ള വിജിലന്‍സ്-എൻജിനിയറിങ് വിഭാഗത്തിലെ അന്വേഷണ ഉദ്യോഗസ്ഥർ റീ കാർപ്പറ്റിങ് സംബന്ധിച്ചുള്ള മുഴുവൻ ഫയലുകളും ശേഖരിച്ചു .

2019- 20ൽ ഡിജിസിഐ കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് 2300 വിള്ളലുകൾ കണ്ടെത്തിയത്. വിമാനം ലാൻഡ് ചെയ്യുന്ന ടച്ച് സോണിലായിരുന്നു ഇതിലേറെയും. വളരെ അപകട സ്വഭാവത്തിലുള്ള തകരാറായതിനാൽ അത് പരിഹരിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വിശദമായ പഠനം ആവശ്യപ്പെടുകയും ഐഐടി പാലക്കാടിനെ ചുമതലപ്പെടുത്തുകയും ചെയ്തു. വിള്ളലുകൾ പൂർണമായും പരിഹരിക്കാൻ ശാസ്ത്രീയമായ രീതിയിൽ മില്ലിങ് നടത്തണമെന്നാണ് ഐഐടി നിർദ്ദേശിച്ചത്. ഈ റിപ്പോർട്ട് മന്ത്രാലയം അംഗീകരിച്ചതിനെ തുടർന്ന് പ്രവർത്തി സംബന്ധിച്ച് ടെൻഡർ വിളിക്കുകയും ഈ രംഗത്തെ പ്രമുഖ കമ്പനിയെ കണ്ടെത്തുകയും ചെയ്തു. 

2023 ജനുവരിയിൽ ഇവർ ജോലി ആരംഭിച്ചെങ്കിലും ഒട്ടും ശാസ്ത്രീയത ഇല്ലാതെ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തികൾ കൊണ്ടുപോവുകയായിരുന്നു. എംഡിഎഫ് ഭാരവാഹികൾ പ്രശ്നത്തിൽ ഇടപെടുംമുമ്പേ ഏകദേശം രണ്ടായിരം മീറ്റർ ദൂരം കാർപ്പറ്റിങ് ജോലികൾ പൂർത്തിയാക്കപ്പെട്ടിരുന്നു. എംഡിഎഫിന്റെ പരാതി ശ്രദ്ധയിൽ പെട്ടതോടെ അധികൃതർ കരിപ്പൂരിലെത്തുകയും ബാക്കിവരുന്ന നാനൂറ് മീറ്ററിൽ വിദഗ്ധരായ എൻജിനിയർമാരുടെ സാന്നിധ്യത്തിൽ ജോലികൾ ആരംഭിക്കുകയും ചെയ്തു.
മില്ലിങ് നടത്താതെ റീ- കാർപ്പറ്റിങ് ചെയ്ത് മൂടിയ റൺവേയിൽ എയർപ്പോർട്ട് അതോറിറ്റി എൻജിനീയറിങ്ങ് കൺസൾട്ടൻസി വിഭാഗം നിർദ്ദേശിക്കുന്ന മറ്റു രീതിയിലുള്ള ശാസ്ത്രീയമായ രീതികളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തനാണ് നിർമ്മാണകമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റൺവേയിലുള്ള വിള്ളലുകൾ ശാസ്ത്രീയമായി തന്നെ മില്ലിങ്ങ് നടത്തി വേണം റി-കാർപ്പറ്റിങ് പ്രക്രിയ പൂർത്തിയാക്കേണ്ടതെന്ന് കമ്പനിയുമായി വ്യക്തമായ കരാറുണ്ടായിട്ടും ചില ഉദ്യോഗസ്ഥരേയും രാഷ്ട്രീയനേതാക്കളുടേയും താൽപര്യങ്ങൾക്കു വേണ്ടിയാണ് തട്ടിക്കൂട്ട് റി-കാർപ്പറ്റിങ് നടത്തിയതെന്ന് ആരോപണം ഉണ്ട്.
ശാസ്ത്രീയമായി മില്ലിങ്ങ് നടത്താതെ റീ- കാർപറ്റിങ് നടത്തിയാൽ രണ്ടുവർഷങ്ങൾ കൊണ്ട്തന്നെ പഴയ വിള്ളലുകൾ വീണ്ടും റൺവേയിൽ പൊന്തി വരും. വിമാനത്താവളത്തിന്റെ സുരക്ഷയെ കാറ്റിൽ പറത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് എംഡിഎഫ് കൺവീനർ കെ എം ബഷീർ പറഞ്ഞു. ഡൽഹിയിൽ പോയി കോൺട്രാക്ടറെ നേരിട്ട് കണ്ട മലബാറിലെ പാർലമെന്റ് അംഗത്തിന്റെ കാര്യത്തിലും അന്വേഷണം വേണമെന്നും ബഷീർ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry; Karipur run­way re-car­pet­ing cor­rup­tion of crores

You may also like this video

Exit mobile version