സിനിമ ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാനായി പുതിയ നിയമം കൊണ്ടുവന്ന് കർണാടക സർക്കാർ. സംസ്ഥാനത്തെ മൾട്ടിപ്ലക്‌സ് ഉൾപ്പെടെയുള്ള തീയേറ്ററുകളിൽ ഇനി ഒരു സിനിമ ടിക്കറ്റിന് പരമാവധി ഈടാക്കാവുന്ന തുക 200 രൂപയായി നിജപ്പെടുത്തി. നികുതികൾ ഉൾപ്പെടാതെയുള്ള നിരക്കാണിത്. 2025ലെ കർണാടക സിനിമ ഭേദഗതി നിയമപ്രകാരമാണ് ഈ സുപ്രധാന തീരുമാനം.
സംസ്ഥാനത്തുടനീളമുള്ള ഏത് ഭാഷയിലുള്ള സിനിമയ്ക്കും പുതിയ നിരക്ക് ബാധകമായിരിക്കും. അതേസമയം, എഴുപത്തിയഞ്ചോ അതിൽ താഴെ സീറ്റുകളുള്ളതോ ആയ പ്രീമിയം സൗകര്യങ്ങൾ നൽകുന്ന മൾട്ടി സ്‌ക്രീൻ തിയേറ്ററുകൾക്ക് ഈ നിയമം ബാധകമല്ല. ക്രമാധീതമായി വർധിച്ചുവരുന്ന സിനിമ ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കുന്നതിനാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഒദ്യോഗിക ഗസറ്റിൽ അന്തിമമായി പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

