Site icon Janayugom Online

കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം;സംസ്ഥാന താത്പര്യം സംരക്ഷിക്കാനായി മഹാരാഷ്ട്രയുടെ പ്രമേയം

കർണാടകയുമായുള്ള അതിർത്തി തർക്കത്തിൽ സംസ്ഥാന താത്പര്യം സംരക്ഷിക്കാനായി ഐക്യകണ്ഠേന പ്രമേയം പാസാക്കി മഹാരാഷ്ട്ര.മുഖ്യമന്ത്രി ഏക്നാഥ് ഷിന്റെ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ പാസാക്കി. മഹാരാഷ്ട്രയിലെ ബെൽഗാവി, കാർവാർ, നിപാനി, ബിദർ ഭാൽക്കി എന്നിവയുൾപ്പെടെ 865 ഗ്രാമങ്ങളിലെ എല്ലാ പ്രദേശവും വിട്ടു കിട്ടുന്നതിന് വേണ്ടി സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിൽ ശക്തമായ പോരാട്ടം തുടരുമെന്ന് പ്രമേയത്തിൽ പറഞ്ഞു.

കഴിഞ്ഞാഴ്ച കർണാടക സർക്കാരും പ്രമേയം പാസാക്കിയിരുന്നു. കർണാടകത്തിന്റെ സ്ഥലം, ജലം, ഭാഷ, കന്നഡിഗരുടെ താത്പര്യം എന്നിവയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും സംസ്ഥാനത്തിന്റെ ഒരിഞ്ച്‌ ഭൂമിപോലും വിട്ടുകൊടുക്കില്ലെന്നുമായിരുന്നു പ്രമേയത്തിൽ പറഞ്ഞത്.കർണാടകയിലെ ബെളഗാവിയിൽ മറാഠി സംസാരിക്കുന്ന 865 ഗ്രാമങ്ങൾക്കുവേണ്ടിയാണ് നിലവിൽ തർക്കം നിലനിൽക്കുന്നത്. 1960 ൽ മഹാരാഷ്ട്ര സ്ഥാപിതമായത് മുതൽ അയൽ സംസ്ഥാനങ്ങളായ കർണാടകയും മഹാരാഷ്ട്രയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.

ഒരിഞ്ച് പോലും സ്ഥലം വിട്ട് നൽകില്ലെന്നാണ് ഇരു സംസ്ഥാനങ്ങളേയും നിലപാട്. അടുത്തിടെ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തർക്കങ്ങൾ ഇല്ലെന്നും ഭരണഘടനപരമായി തന്നെ അതിർത്തി തർക്കം പരിഹരിക്കാമെന്നാണ് ഇരു മുഖ്യമന്ത്രിമാരും സമ്മതിച്ചതെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം അമിത് ഷാ പറഞ്ഞത്.

അതേസമയം മഹാരാഷ്ട്ര‑കര്‍ണാടക അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന മേഖലകളെ കേന്ദ്രഭരണ പ്രദേശമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന നിര്‍ദേശവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സുപ്രീം കോടത് നിലപാടാണ് ഉറ്റുനോക്കപ്പെടുന്നത്.

Eng­lish Summary:
Kar­nata­ka-Maha­rash­tra bor­der dis­pute; Maha­rash­tra’s res­o­lu­tion to pro­tect state interest

You may also like this video:

Exit mobile version