Site iconSite icon Janayugom Online

കശ്മിര്‍ ഫയല്‍സ്; നാദവ് ലാപിഡിന്റെ വിമര്‍ശനത്തിന് ഒപ്പമെന്ന് ജൂറിയിലെ വിദേശ അംഗങ്ങള്‍

കശ്മിര്‍ ഫയല്‍സ് എന്ന സിനിമയെക്കുറിച്ച് ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നതായി മൂന്ന് വിദേശ പാനല്‍ അംഗങ്ങള്‍. ഇന്ത്യന്‍ അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ സമാപന സമ്മേളന വേദിയില്‍ വച്ചാണ് ഇസ്രയേലി സംവിധായകനായ നാദവ് ലാപിഡ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമയെക്കുറിച്ച് പരാമര്‍ശിച്ചത്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ് പ്രചരണസിനിമയും അശ്ലീലവുമാണെന്നായിരുന്നു ലാപിഡിന്റെ പ്രസ്താവന. ഐഎഫ്എഫ്ഐ വേദിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മണിക്കൂറുകള്‍ക്കുള്ളില്‍ പാനലിനെ ഏക ഇന്ത്യന്‍ അംഗമായ സുധീപ്തോ സെന്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്തി. ലാപിഡ് പറ‍ഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും പാനലിന്റേതല്ലെന്നും സുധീപ്തോ സെന്‍ അഭിപ്രായപ്പെട്ടു. അതേസമയം പാനലിനെ മറ്റംഗങ്ങളായ അമേരിക്കന്‍ പ്രോഡ്യൂസര്‍ ജിങ്കോ ഗോട്ടോച്, ഫ്രഞ്ച് സിനിമ എഡിറ്റര്‍ പാസ്കല്‍ ഷവാന്‍സ്, ഫ്രഞ്ച് ഡോക്യമെന്ററി സംവിധായകന്‍ അന്‍ഗുളോ ബര്‍ടേന്‍ എന്നിവരാണ് ലാപിഡിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. 

എന്നാല്‍ തങ്ങളുടെ പ്രസ്താവന രാഷ്ട്രീയ പരമല്ലെന്നും കലാകാരനെന്ന രീതിയിലുള്ള അഭിപ്രായ പ്രകടനമാണിതെന്നും അവര്‍ പറഞ്ഞു. ലാപിഡിന്റെ പരാമര്‍ശങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുകയും അദ്ദേഹത്തിന് നേരെ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതൊക്കെ അനാവശ്യമായ ഇടപെടലാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

Eng­lish Summary:Kashmir Files; For­eign mem­bers of the jury agree with Nadav Lapid’s criticism
You may also like this video

Exit mobile version