ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ജമ്മുകശ്മീരിൽ പ്രതിഷേധം ശക്തമാകുന്നു. ക്രമസമാധാന നില തകരാതിരിക്കാൻ താഴ്വരയിലുടനീളം ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശ്രീനഗർ ഉൾപ്പെടെയുള്ള ഷിയാ ഭൂരിപക്ഷ പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും വിച്ഛേദിച്ചു. മുൻകരുതൽ നടപടിയായി സ്കൂളുകൾക്ക് രണ്ടുദിവസം അവധി പ്രഖ്യാപിക്കുകയും ജനങ്ങൾ കൂട്ടംകൂടുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
ശ്രീനഗറിലെ ലാൽ ചൗക്ക്, സൈദ കദൽ, ബുഡ്ഗാം, അനന്ത്നാഗ്, ബന്ദിപ്പോര, പുൽവാമ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഏകദേശം 15 ലക്ഷത്തോളം ഷിയാ വിഭാഗക്കാർ അധിവസിക്കുന്ന മേഖലകളിൽ അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ ശക്തമായ മുദ്രാവാക്യങ്ങൾ ഉയർന്നു. നഗരത്തിന്റെ ഹൃദയഭാഗമായ ലാൽ ചൗക്ക് പൂർണ്ണമായും ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചു.
ഇസ്ലാമിക സംഘടനകളുടെ കൂട്ടായ്മയായ മുത്താഹിദ മജ്‌ലിസ്-ഇ-ഉലമ താഴ്വരയിൽ ആഹ്വാനം ചെയ്ത ബന്ദിനെത്തുടര്‍ന്ന് കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ചരിത്രപ്രസിദ്ധമായ ഘണ്ടാഘറിലേക്ക് പ്രതിഷേധക്കാർ എത്താതിരിക്കാൻ കനത്ത കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസിന് പുറമെ സിആർപിഎഫ് സേനയെയും തന്ത്രപ്രധാനമായ കവലകളിൽ വിന്യസിച്ചു.

