Site iconSite icon Janayugom Online

കാഠ്മണ്ഡുവിലേക്ക് തിരിച്ച വിമാനം ലക്നൗവിലേക്ക് തിരിച്ചുവിട്ടു; കെമ്പഗൗഡ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

ബംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേപ്പാളിലേക്കുള്ള യാത്രക്കാർ സ്വകാര്യ വിമാനക്കമ്പനിക്കെതിരെ പ്രതിഷേധിച്ചു. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ യാത്ര തടസ്സപ്പെട്ടതിനെത്തുടർന്നാണ് യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ന് ബംഗളൂരുവിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് തിരിച്ച വിമാനം വ്യക്തമായ കാരണങ്ങളില്ലാതെ തിരിച്ചിറക്കിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

വെള്ളിയാഴ്ച രാവിലെ ഇതേ വിമാനം വീണ്ടും പുറപ്പെട്ടെങ്കിലും കാഠ്മണ്ഡുവിൽ ഇറങ്ങാൻ സാധിക്കാതെ ലക്നൗവിലേക്ക് തിരിച്ചുവിടുകയായിരുന്നു. ലക്നൗവിൽ വിമാനത്തിനുള്ളിൽ മണിക്കൂറുകളോളം തങ്ങളെ ഇരുത്തിയെന്നും കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു. വിമാനത്തിനുള്ളിൽ പ്രതിഷേധം ശക്തമായതോടെ വിമാനക്കമ്പനി യാത്രക്കാരെ തിരികെ ബംഗളൂരുവിലെത്തിച്ചു. മുപ്പത് മണിക്കൂറിലധികം വിമാനത്തിനുള്ളിൽ തന്നെ ചെലവഴിക്കേണ്ടി വന്നുവെന്നും തങ്ങളുടെ യാത്രയും പണവും നഷ്ടമായെന്നും യാത്രക്കാർ കുറ്റപ്പെടുത്തി.

ബംഗളൂരുവിലെ ഇമിഗ്രേഷൻ ഏരിയയ്ക്ക് സമീപം യാത്രക്കാർ പ്രതിഷേധം തുടർന്നതോടെ സി ഐ എസ് എഫ് ഇടപെട്ട് ഇവരെ ശാന്തരാക്കാൻ ശ്രമിച്ചു. വിമാനക്കമ്പനിയുടെ മോശം ഏകോപനമാണ് ഇതിന് കാരണമെന്ന് യാത്രക്കാർ ആരോപിച്ചു. സംഭവത്തിൽ വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Exit mobile version