Site icon Janayugom Online

മലിനീകരണ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കതിഹാര്‍

രാജ്യത്ത് മലിനീകരണം ഏറ്റവും കൂടുതലുള്ള നഗരങ്ങളില്‍ ബീഹാറിലെ കതിഹാര്‍ ഒന്നാമത്. ഇവിടെ ശരാശരി 360 ആണ് വായു ഗുണനിലവാര സൂചിക. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022 ല്‍ രാജ്യത്ത് വായു മലിനീകരണത്തിന്റെ തോത് കൂടുതല്‍ വര്‍ധിച്ചതായി കാണാം. 163 നഗരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡല്‍ഹിയിലെ എക്യുഐ 354, നോയിഡയില്‍ 328, ഗാസിയാബാദ് 304 എന്നിങ്ങനെയാണ് കണക്കുകള്‍ . ബെഗുസാരായി (ബിഹാര്‍), ബല്ലബ്ഗഡ്, ഫരീദാബാദ്, കൈതാല്‍, ഹരിയാനയിലെ ഗുരുഗ്രാം, ഗ്വാളിയര്‍ (എംപി) എന്നിവയും ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിലുണ്ട്.

ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ മേഖലകളില്‍ കര്‍ഷകര്‍ വൈക്കോല്‍ കൂട്ടിയിട്ട് കത്തിക്കുന്നതും വാഹനങ്ങളും മലിനീകരണ തോത് ഗുരുതരമാക്കുന്നു. പഞ്ചാബിലെ കൃഷിയിടങ്ങളില്‍ 3,634 വൈക്കോല്‍ കത്തിക്കല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതേസമയം രാജ്യതലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടു. വായു ഗുണ നിലവാര സൂചിക 321 രേഖപ്പെടുത്തി. കഴിഞ്ഞദിവസം ഇന് 352 ആയിരുന്നു. നോയിഡയില്‍ 354 ഉം ഗുരുഗ്രാമില്‍ 326 മാണ് വായു ഗുണനിലവാര സൂചിക. തുടര്‍ച്ചയായി മൂന്നുദിവസം ഗുരുതര വിഭാഗത്തില്‍ തുടര്‍ന്നിരുന്ന വായുനിലവാരം കഴിഞ്ഞദിവസമാണ് മോശം വിഭാഗത്തിലേക്ക് മെച്ചപ്പെട്ടത്. എങ്കിലും ഇപ്പോഴും സ്ഥിതി ആശാവഹമല്ല. തലസ്ഥാനത്തെ വായുഗുണ നിലവാരം ഇപ്പോഴും മോശമായി തന്നെ തുടരുന്നുണ്ട്. ഡല്‍ഹിയില്‍ സ്കൂളുകള്‍ ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

നവംബർ മാസത്തിൽ രാജ്യതലസ്ഥാനത്ത് ചൂട് കൂടുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഡൽഹിയിലെ ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഉയർന്ന താപനില 13 വർഷത്തെ റെക്കോർഡ് തകർത്തിരുന്നു. ദേശീയ തലസ്ഥാനത്ത് 33.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയ പരമാവധി താപനില, 2008ന് ശേഷമുള്ള നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Eng­lish Sum­ma­ry: Kati­har tops the pol­lu­tion list
You may also like this video

Exit mobile version