Site icon Janayugom Online

വീട് മോടി പിടിപ്പിക്കുന്നതിന് കെജ്‌രിവാള്‍ 52 കോടി ചെലവാക്കി

വീട് മോടി പിടിപ്പിക്കാനായി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍ ഖജനാവില്‍ നിന്ന് 52 കോടി ചെലവാക്കിയെന്ന് വിജിലന്‍സ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. 33.49 കോടി രൂപ ഔദ്യോഗിക വസതിയുടെ നിര്‍മ്മാണത്തിനും 19.22 കോടി ക്യാമ്പ് ഓഫിസ് നിര്‍മ്മാണത്തിനുമായാണ് ചെലവാക്കിയത്. ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമരാമത്ത് വകുപ്പാണ് നിര്‍മ്മാണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 മാര്‍ച്ചില്‍ അന്നത്തെ പിഡബ്ല്യുഡി മന്ത്രി അധിക താമസ ക്രമീകരണങ്ങള്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഒരു ഡ്രോയിംഗ് റൂം, രണ്ട് മീറ്റിംഗ് റൂമുകള്‍, 24 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഡൈനിങ് റൂം, നിലവിലുള്ള ഘടന പുനര്‍നിര്‍മ്മിച്ച് ഒരു മുകള്‍ നില കൂട്ടിച്ചേര്‍ക്കുക തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍. എന്നാല്‍, 1942–43ല്‍ നിര്‍മിച്ച പഴയ കെട്ടിടമാണെന്ന കാരണത്താല്‍ നിലവിലുള്ള കെട്ടിടം പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നിര്‍ദേശിച്ചു.

നിര്‍മാണത്തിന് 15–20 കോടി രൂപ ചെലവ് വരുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. 2020 ഒക്ടോബര്‍ 20‑ന് 8.61 കോടി രൂപയുടെ ആദ്യ ടെന്‍ഡര്‍ നല്‍കി, പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് അതില്‍ പരാമര്‍ശമില്ല. കൂട്ടിച്ചേര്‍ക്കലുകള്‍ക്കും മാറ്റങ്ങള്‍ക്കുമായി നിരവധി പുതിയ നിര്‍ദ്ദേശങ്ങള്‍ പിന്നീടുണ്ടായി. മോഡുലാര്‍ കിച്ചന്‍, പാന്‍ട്രി, അലമാരകള്‍ എന്നിവയുള്‍പ്പെടെ എല്ലാ മികച്ച രീതിയിലുള്ളതിനാലാണ് അധിക ചെലവ് ആവശ്യമായി വന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് സമയത്ത് അടിയന്തര സ്വഭാവമുള്ള ചെലവുകള്‍ മാത്രം നിര്‍ബന്ധമാക്കിയ ധനവകുപ്പിന്റെ 2020 ലെ ഉത്തരവിന് വിരുദ്ധമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നിഷേധിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കെജ്രിവാളിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളിലും പരാജയപ്പെട്ട ബിജെപി ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വസതി ലക്ഷ്യമിടുന്നത് ദൗര്‍ഭാഗ്യകരമാണെന്നാണ് എഎപി പ്രതികരിച്ചു. ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. മുഖ്യമന്ത്രിയുടെ വസതി, ഓഫീസ് സെക്രട്ടേറിയറ്റ്, ഓഡിറ്റോറിയം, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് എന്നിവ ഉള്‍പ്പെടുന്ന ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സമുച്ചയം ഉണ്ടാക്കുന്നത് ഇതാദ്യമാണെന്നും എഎപി പറയുന്നു. 

Eng­lish Summary:Kejriwal spent 52 crores to refur­bish the house

You may also like this video 

Exit mobile version