സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി ലഭ്യമാക്കിയ ഡിഎയ്ക്ക് മുൻകാല പ്രാബല്യം നൽകി കുടിശികയും അനുവദിച്ച് ഉത്തരവായി. സർവീസ് പെൻഷൻകാരുടെ ഡിആർ കുടിശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡിഎ, ഡിആർ ഗഡുക്കൾക്കെല്ലാം മുൻകാല പ്രാബല്യം നൽകി കൊണ്ടാണ് കുടിശിക അനുവദിച്ചത്. യുജിസി, എഐസിടിഇ, മെഡിക്കൽ എജ്യുക്കേഷൻ സ്കീമിൽ ഉൾപ്പെട്ട അധ്യാപകർക്ക് ഉൾപ്പെടെ കുടിശിക ലഭിക്കും.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകേണ്ട മുഴുവൻ ഡിഎയും ഡിആറും ഇതിനകം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇങ്ങനെ അനുവദിച്ച ഡിഎയുടെയും ഡിആറിന്റെയും കുടിശിക ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2026–27 സാമ്പത്തിക വർഷത്തിൽ നിശ്ചയിച്ച കുടിശിക ഗഡുക്കളുടെ വിതരണത്തിനായുള്ള തുകയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഏഴ് ശതമാനം ക്ഷാമബത്ത 2021 ഏപ്രിൽ മാസത്തിലെ ശമ്പളത്തിനൊപ്പമാണ് വിതരണം ചെയ്തത്.
തുടർന്ന് അഞ്ച് തവണയായി ഓരോ ഗഡു വീതം ക്ഷാമബത്ത അനുവദിച്ചിരുന്നു. തത്തുല്യമായി ക്ഷാമാശ്വാസവും ലഭ്യമാക്കി. കുടിശികയായിരുന്ന 13 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും ഈ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി അനുവദിച്ചു. മുഴുവൻ ഡിഎ, ഡിആറിനും അനുവദിക്കേണ്ട യഥാർത്ഥ കാലാവധി കണക്കാക്കി മുൻകാല പ്രാബല്യം നൽകിയാണ് കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഇത് വരുന്ന സാമ്പത്തിക വർഷം മുതൽ എട്ട് ഗഡുക്കളായി വിതരണം ചെയ്യാനാണ് തീരുമാനം.

