സ്ത്രീകളുടെ രാത്രികാല യാത്രകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ഭയ നിശ പദ്ധതിയുമായി കേരള പൊലീസ് . തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു. പദ്ധതിയുടെ ഭാഗമായി എഐ ക്യാമറകള്‍, അലാറാം, ദുരന്ത അപായ സൂചകങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ഭയ നിശ സേഫ്റ്റി പോളുകള്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കും. സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ ഭയരഹിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് നിർഭയ നിശ എന്ന പദ്ധതിയുടെ ലക്ഷ്യം.
എസ്ഒഎസ് ബട്ടൺ, 112 ഹെൽപ്പ് ലൈൻ, ജില്ലാ കൺട്രോൾ റൂമുകൾ, ഹൈവേ പട്രോൾ, പിങ്ക് പട്രോൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തര സഹായം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.കുറ്റവാളികളെ വേഗത്തിൽ തിരിച്ചറിയാൻ ആധുനിക ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം പോളുകളിൽ ഉണ്ടാകും. അപകടഘട്ടങ്ങളിൽ പാനിക് ബട്ടൺ അമർത്തുന്നതിലൂടെ പൊലീസ് സേവനം നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാകും. തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിച്ചു.അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് സംസ്ഥാനത്തെ 14 ജില്ലകളിലും പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കും. സ്ത്രീസുരക്ഷാ രംഗത്ത് സംസ്ഥാന സർക്കാർ നടത്തുന്ന വിപ്ലവകരമായ ചുവടുവെപ്പായി നിർഭയ നിശപദ്ധതി മാറുമെന്നാണ് പ്രതീക്ഷ.

