Site iconSite icon Janayugom Online

കേരള സ്റ്റോറി 2: 16 മാറ്റങ്ങളോടെ യു/എ സർട്ടിഫിക്കറ്റ്

കേരളത്തിനെതിരായ വിദ്വേഷ പ്രചാരണവുമായി പുറത്തിറങ്ങാനിരിക്കുന്ന ദ കേരള സ്റ്റോറി എന്ന സിനിമയ്ക്ക് 16 കട്ടുകള്‍ നിര്‍ദേശിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി).
സിനിമ കേരളാ ഹൈക്കോടതിയില്‍ സൂക്ഷ്മ പരിശോധനകള്‍ക്ക് വിധേയമാക്കിയതിന് പിന്നാലെയാണ് തീരുമാനം പുറത്തുവന്നത്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 16 വയസ്സിൽ താഴെയുള്ള കുട്ടികൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ സിനിമ കാണാവൂ എന്ന് ബോർഡ് അറിയിച്ചു.
സിനിമയിലെ അതിക്രമ ദൃശ്യങ്ങളാണ് പ്രധാനമായും വെട്ടിയത്. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ, ബലാത്സംഗ രംഗങ്ങൾ എന്നിവയുടെ ദൈർഘ്യം 20 സെക്കൻഡ് കുറയ്ക്കാൻ നിർദേശിച്ചു. ഒരു സ്ത്രീയെ മർദ്ദിക്കുന്ന ദൃശ്യങ്ങളും തലയ്ക്ക് അടിക്കുന്ന രംഗങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങൾ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ചുംബന രംഗങ്ങളിൽ 7 സെക്കൻഡിന്റെ കുറവു വരുത്തി. പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന രംഗത്തിൽ ഭേദഗതി വരുത്താൻ നിർദേശിച്ചു. സിനിമയിലെ മൂന്ന് സംഭാഷണങ്ങളിൽ മാറ്റം വരുത്തുകയും ഒരു അശ്ലീല വാക്ക് പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
സിനിമയിലെ കഥ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് തെളിയിക്കുന്ന രേഖാമൂലമുള്ള തെളിവുകൾ സമർപ്പിക്കാൻ നിർമ്മാതാക്കളോട് ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ തുടക്കത്തിൽ നൽകുന്ന ഡിസ്ക്ലൈമർ രണ്ട് മിനിറ്റും മൂന്ന് സെക്കൻഡും സ്ക്രീനിൽ തെളിഞ്ഞുനിൽക്കണം. ഇതിനൊപ്പം ഒരു ശബ്ദവിവരണം കൂടി ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ സിനിമയിൽ അഭിനയിപ്പിച്ചതുമായി ബന്ധപ്പെട്ട നിയമപരമായ സമ്മതപത്രവും ബോർഡ് പരിശോധിച്ചു. ആകെ രണ്ട് മണിക്കൂർ 11 മിനിറ്റ് ദൈർഘ്യമുള്ള സിനിമയ്ക്കാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്.
നേരത്തെ ഈ സിനിമ കേരള ഹൈക്കോടതിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായിരുന്നു. സിനിമയിലെ സംഭാഷണങ്ങളും ചിത്രീകരണവും മതസൗഹാർദ്ദത്തെ ബാധിക്കുമോ എന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ കൂടി പരിഗണിച്ചാണ് സെൻസർ ബോർഡ് ഇപ്പോൾ മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. കേരളത്തിൽ ലവ് ജിഹാദ് വ്യാപകമാണെന്ന വാദവുമായി എത്തുന്ന സിനിമ രാഷ്ട്രീയ തലത്തിലും വലിയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. 

Exit mobile version