Site iconSite icon Janayugom Online

പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കും; കടകമ്പോളങ്ങള്‍ അടയും

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഫെബ്രുവരി 12ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക്‌ കേരളത്തിൽ സമ്പൂർണമാകും. വ്യവസായ കാർഷിക — വാണിജ്യ — വ്യാപാര മേഖലകൾ 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങൾ അടയും. വാഹനങ്ങൾ നിരത്തിലിറങ്ങില്ല. ജനവിരുദ്ധ കേന്ദ്ര ബജറ്റിലെ നിർദേശങ്ങൾ കൂടി പരിഗണിക്കുമ്പോൾ ആബാലവൃദ്ധം ജനങ്ങളും യാത്രകൾ ഒഴിവാക്കി പണിമുടക്കിനോട് സഹകരിക്കുന്ന നിലയായിരിക്കും. 10 കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി ഫെഡറേഷനുകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സംയുക്ത കർഷകമോർച്ചയും, കർഷക തൊഴിലാളി സംഘടനകളും സിപിഐ, സിപിഐ(എം) അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും, പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

ലോകം തന്നെ ഉറ്റുനോക്കുന്ന പണിമുടക്കാണ് നടക്കുന്നതെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം പ്രസ്‍ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലെ എല്ലാ വിഭാഗം തൊഴിലാളികളുടെയും, മൗലികാവകാശങ്ങളെല്ലാം എടുത്തുകളയുന്നതാണ് നാല് ലേബർ കോഡുകള്‍. വിത്ത് ബിൽ കർഷകരുടെ പരിരക്ഷ തകർക്കും. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം. തുടങ്ങിയ വിഷയങ്ങളാണ് പണിമുടക്കിന്റെ ഭാഗമായി തൊഴിലാളി സംഘടനകൾ പ്രധാനമായും ഉയർത്തുന്നത്. എഐടിയുസി സംസ്ഥാന സെക്രട്ടറി എം ജി രാഹുല്‍, സിഐടിയു ദേശീയ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍കുമാര്‍, സേവ ജില്ലാ സെക്രട്ടറി സ്വീറ്റ ദാസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Exit mobile version