Site icon Janayugom Online

മത്സ്യഗ്രാമങ്ങൾക്ക് തിരിച്ചടിയായി മണ്ണെണ്ണവില വർധന

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് തൊഴിലില്ലായ്മ രൂക്ഷമായ മത്സ്യഗ്രാമങ്ങൾക്ക് തീരാദുരിതമായി മണ്ണെണ്ണവില വർധനവും. നിലവിൽ 47 രൂപയായിരുന്ന മണ്ണെണ്ണ വില ഒറ്റടിക്ക് എട്ടുരൂപ വർധിച്ച് 53 രൂപയായി ഉയർന്നതാണ് തിരിച്ചടിയായത്. ഒരു മാസം 45 ലിറ്റർ മണ്ണെണ്ണയാണ് സിവിൽ സപ്ലൈസ് വകുപ്പ് വഴി മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്നത്. മത്സ്യഫെഡ് വഴി 125 ലിറ്റർ മണ്ണെണ്ണയും നൽകുന്നു. എന്നാൽ ഒരു ദിവസം കടലിൽ പോകാൻ തന്നെ 150 ലിറ്റർ മണ്ണെണ്ണ വരെ വേണ്ടിവരുന്നിടത്ത് ഇത് തീരെ തുച്ഛമാണ്. തുടക്കത്തിൽ 150 ലിറ്റർ വരെ സബ്സിഡി നൽകിയ മണ്ണെണ്ണ ഇപ്പോൾ വെറും 45 ലിറ്ററായി ചുരുങ്ങി. മത്സ്യ ഫെഡ് നൽകുന്ന 125 ലിറ്റർ മണ്ണെണ്ണയ്ക്ക് ഒരു ലിറ്ററിന് 25 രൂപയാണ് സബ്സിഡി. വിപണിയിൽ മണ്ണെണ്ണ വില വർധിച്ചിട്ടും സബ്സിഡി നിരക്ക് വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ടുമാസമായി സബ്സിഡി വിതരണം മുടങ്ങിയിരിക്കുകയാണെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

മത്സ്യലഭ്യത വളരെ കുറഞ്ഞ സാഹചര്യത്തിൽ മണ്ണെണ്ണ വലിയ വിലയ്ക്ക് പുറത്തുനിന്നു വാങ്ങി മത്സ്യബന്ധനം നടത്തുന്ന തൊഴിലാളിക്ക് കനത്ത നഷ്ടമാണ് നേരിടേണ്ടി വരുന്നത്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ പറ്റാത്ത ദിവസങ്ങളിൽ സർക്കാർ നൽകുന്ന സഹായം മാത്രമാണ് ഏക ആശ്വാസം. കാലാവസ്ഥ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നിരന്തരം തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഇപ്പോഴത്തെ പ്രതിസന്ധി മത്സ്യകയറ്റുമതിയേയും ബാധിച്ചിട്ടുണ്ട്. കോടികളുടെ നേട്ടമാണ് ഈ രംഗത്ത് 2018 വരെ കേരളം കൈവരിച്ചിരുന്നത്. 6000 കോടിരൂപക്ക് മുകളിലാണ് കയറ്റുമതി വരുമാനമാണ് ലഭിച്ചത്. എന്നാൽ കോവിഡിന് ശേഷം കയറ്റുമതി കുത്തനെ ഇടിയുകയായിരുന്നു.
eng­lish summary;Kerosene price hike hits fish­ing villages
you may also like this video;

Exit mobile version