അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകൾ മാറ്റിവെച്ചു. ബുധനാഴ്ച രാത്രി 10 മണിക്ക് ടെഹ്‌റാനിൽ ആരംഭിക്കാനിരുന്ന ചടങ്ങുകളാണ് മാറ്റിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ചടങ്ങിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുന്നതിനാണ് ഈ തീരുമാനമെന്നാണ് സൂചന.
ഖമേനിയുടെ ജന്മനാടായ മഷ്ഹദിൽ സംസ്കാരം നടത്താനാണ് തീരുമാനമെങ്കിലും കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. സെൻട്രൽ ടെഹ്‌റാനിലെ പ്രാർത്ഥനാ മൈതാനത്ത് മൂന്ന് ദിവസത്തെ പൊതുദർശനം നിശ്ചയിച്ചിട്ടുണ്ട്. ഖമനേയി പതിവായി പ്രസംഗിച്ചിരുന്നതും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയിരുന്നതും ഇവിടെയായിരുന്നു.

