Site iconSite icon Janayugom Online

ഇന്ത്യാമുന്നണി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10കിലോ റേഷന്‍ സൗജന്യമായി നല്‍കുമെന്ന് ഖാര്‍ഗെ

കേന്ദ്രത്തില്‍ ഇന്ത്യാമുന്നണി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10കിലോ റേഷന്‍ സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ്. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. സമാജ്‌വാദി പാര്‍ട്ടി (എസ്.പി) നേതാവ് അഖിലേഷ് യാദവിനൊപ്പം ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ജൂണ്‍ നാലിന് കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. നരേന്ദ്ര മോദിയോട് വിടപറയാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. ജൂണ്‍ നാലിന് ഇന്ത്യ മുന്നണി പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പോകുകയാണ് ഖാര്‍ഗെ പറഞ്ഞു. വീണ്ടും അധികാരത്തിലെത്തിയാല്‍ ബിജെപി . ഭരണഘടന മാറ്റുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടന മാറ്റുമെന്നാണ് കര്‍ണാടകയില്‍ പറഞ്ഞത്.

ഉത്തര്‍പ്രദേശില്‍ നിരവധി ബിജെപി നേതാക്കള്‍ ഭരണഘടന മാറ്റുന്നതിനെ കുറിച്ച് സംസാരിക്കുന്നു. ഇക്കാര്യത്തില്‍ മോഡി മൗനം പാലിക്കുന്നത് എന്നെ ആശ്ചര്യപ്പെടുത്തി. 56 ഇഞ്ച് നെഞ്ചളവിന്റെ കരുത്തിനേക്കുറിച്ച് വാചാലരാകുന്ന നിങ്ങള്‍ എന്തുകൊണ്ട് അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നില്ല, കോണ്‍ഗ്രസ് പ്രസിഡന്റ് ചോദിക്കുന്നുഉത്തര്‍പ്രദേശിലെ 80‑ല്‍ 79 സീറ്റിലും ഇന്ത്യ മുന്നണി വിജയിക്കുമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടെണ്ണുന്ന ജൂണ്‍ നാല് മാധ്യമസ്വാതന്ത്ര്യത്തിന്റെ ദിനമായിരിക്കും. അതിന് ശേഷമുള്ള സുവര്‍ണകാലഘട്ടത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും അഖിലേഷ് യാദവ് പറഞ്ഞു.

അഗ്നിവീര്‍ പദ്ധതിയെ സമാജ്‌വാദി പാര്‍ട്ടി അംഗീകരിക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കി. ജൂണ്‍ നാലിന് ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിച്ച ഉടന്‍ അഗ്നിവീര്‍ പദ്ധതി അവസാനിപ്പിക്കുമെന്നും അഖിലേഖ് പ്രഖ്യാപിച്ചു. കാര്‍ഷികവിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില (എംഎസ്പി) നിയമപരമായ ഗ്യാരന്റിയാക്കാന്‍ പരിശ്രമിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. മോഡി അവതരിപ്പിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയ്ക്കുള്ള മറുപടിയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ച സൗജന്യ റേഷന്‍. ഈ പദ്ധതി പ്രകാരം പാവപ്പെട്ടവര്‍ക്ക് പ്രതിമാസം അഞ്ചുകിലോ റേഷനാണ് സൗജന്യമായി ലഭിക്കുക. ഇത് ഇരട്ടിയാക്കിക്കൊണ്ടാണ് ഖാര്‍ഗേയുടെ പ്രഖ്യാപനം.

കഴിഞ്ഞവര്‍ഷം കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ് ഇതേ വാഗ്ദാനം മുന്നോട്ടുവെച്ചിരുന്നു. അധികാരത്തിലെത്തിയ ഉടന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കി. പി.എം. ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയുടെ കാലാവധി അഞ്ച് വര്‍ഷം നീട്ടാന്‍ മോദിസര്‍ക്കാര്‍ തീരുമാനിച്ചത് കഴിഞ്ഞവര്‍ഷം നവംബറിലാണ്.

ഇതുപ്രകാരം 2024 ജനുവരി ഒന്ന് മുതല്‍ അഞ്ചുവര്‍ഷത്തേക്ക് കൂടി പാവപ്പെട്ടവര്‍ക്ക് പ്രതിമാസം അഞ്ച് കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. രാജ്യത്തെ 80 കോടി പാവപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ സൗജന്യ ഭക്ഷ്യധാന്യം നല്‍കാന്‍ 11.8 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്. രണ്ടാം മോഡി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായാണ് പി.എം. ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

Eng­lish Summary:
Kharge said that if the Bharatiya Jana­ta Par­ty comes to pow­er, the poor will be giv­en free 10 kg ration every month

You may also like this video:

Exit mobile version