Site icon Janayugom Online

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: കാര്‍ വാങ്ങിയ പണം നല്‍കിയില്ല, പ്രതികള്‍ റിമാന്റില്‍

മാവൂർ റോഡ് കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തുള്ള ടൂറിസ്റ്റ് ഹോം വളപ്പിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ ഏഴംഗ സംഘത്തെ കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പാലക്കാട് അട്ടപ്പാടി സ്വദേശിയും കൊണ്ടോട്ടിയിൽ താമസക്കാരനുമായ നിഷാദിനെ(43) ആണ് കഴിഞ്ഞ ദിവസം കാറിലെത്തിയ സംഘം അർധരാത്രി 12.30ഓടെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ പ്രതികളായ താമരശേരി പുതുപ്പാടി സ്വദേശികളായ മയിലുള്ളാംപാറ സിറാജ് (32), ഉള്ളാട്ടിൻപാറ പി കെ ഹുസൈൻ (36), യു കെ മുഹമ്മദ് ഇർഫാൻ (25), വിളഞ്ഞിപ്പിലാക്കൽ യു പി ദിൽഷാദ് (26), പുഴക്കുന്നുമ്മൽ പി കെ ഹൈദരലി (33), ഓമശ്ശേരി പൂനൂർവീട്ടിൽ കെ ജുനൈദ് (21), പാലക്കാട് മണ്ണാർക്കാട് വഴിപറമ്പൻ പരുമ്പട്ടാരി യു പി ജഷീർ (46) എന്നിവരെയാണ് താമരശേരി കണ്ണപ്പൻ കുണ്ട് മലയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ നടക്കാവ് പൊലീസ് പിടികൂടുകയും യുവാവിനെ മോചിപ്പിക്കുകയും ചെയ്തത്. 

തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിറാജിന്റെ കാർ ഏഴ് ലക്ഷം രൂപ നൽകാമെന്ന ധാരണയിൽ പണയത്തിനു വാങ്ങിയ നിഷാദ് പണം നൽകാതിരുന്നതിനെ തുടർന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. നിഷാദ് കോഴിക്കോട്ടെ ബന്ധുവിന്റെ മരണവീട്ടിലേക്ക് വരുന്ന വിവരം അറിഞ്ഞ് പ്രതികൾ ഇന്ത്യൻ കോഫി ഹൗസിനോട് ചേർന്നുള്ള ടൂറിസ്റ്റ് ഹോമിന് മുന്നിൽ കാത്തിരിക്കുകയും ഇയാൾ എത്തിയപ്പോൾ മർദ്ദിച്ച് അവശനാക്കി കാറിൽ കയറ്റി കൊണ്ട് പോകുകയുമായിരുന്നു. 

ഇയാളെ കടത്തിക്കൊണ്ട് പോകുന്നത് കണ്ട സുരക്ഷാ ജീവനക്കാരനാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് നടക്കാവ് ഇൻസ്പക്ടർ പി കെ ജിജീഷിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് ഹോം ജീവനക്കാരനെ ചോദ്യം ചെയ്യുകയും വാഹനത്തെക്കുറിച്ച് സൂചന ലഭിക്കുകയുമായിരുന്നു. കാറിലെത്തിയ സംഘം നിഷാദിനെ മർദ്ദിക്കുകയും മുണ്ട് അഴിച്ചു കാൽകെട്ടി കാറിൽ കയറ്റിക്കൊണ്ടു പോകുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് നടക്കാവ് എസ്ഐ ബിനുമോഹൻ പറഞ്ഞു. 

Eng­lish Summary;Kidnapping of youth: Car pur­chase mon­ey not paid, accused remanded

You may also like this video

Exit mobile version