Site icon Janayugom Online

കിഫ്ബി: ഇഡിക്ക് തിരിച്ചടി, തെളിവില്ലെന്ന് ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിക്ക് കനത്ത തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് തെളിവുകളുണ്ടോയെന്ന് അന്വേഷണം നടത്താനാവില്ലെന്നും തെളിവുകളുണ്ടെങ്കിൽ അന്വേഷണം ആകാമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച്. ഇഡി സമൻസ് നിലനിൽക്കില്ലെന്നും അനാവശ്യ അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. മുന്‍മന്ത്രി തോമസ് ഐസക്കിന്റെ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി. തുടര്‍ന്ന് എല്ലാ സമൻസുകളും പിൻവലിക്കുന്നതായി ഇഡി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് മസാല ബോണ്ട് നിയമ വിരുദ്ധമാണെന്നായിരുന്നു ഇഡി നിലപാട്. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരാക്ഷേപപത്രം നേടിയാണ് മസാലബോണ്ട് ഇറക്കിയതെന്ന് ആർബിഐ സത്യവാങ്മൂലം നൽകിയിരുന്നു. 

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഫെമനിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് കിഫ്ബിക്കും തോമസ് ഐസക്കിനും നോട്ടീസ് അയച്ചത്. വ്യക്തിഗത വിവരങ്ങള്‍ അടക്കം ആവശ്യപ്പെട്ട് നല്‍കിയ സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക്കും തുടര്‍ച്ചയായി സമന്‍സ് അയച്ച് ബുദ്ധിമുട്ടിക്കുന്നതിനെതിരെ കിഫ്ബിയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജിയില്‍ സമന്‍സ് തടഞ്ഞ് ജസ്റ്റിസ് വി ജി അരുണ്‍ 2022ല്‍ ഇടക്കാല ഉത്തരവിട്ടിരുന്നു. 

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഈ ഉത്തരവ് ഭേദഗതി ചെയ്ത് പുതിയ സമന്‍സ് അയക്കാന്‍ നവംബര്‍ 24ന് ഇടക്കാല ഉത്തരവിട്ടു. ഈ ഉത്തരവ് റദ്ദാക്കി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി സിംഗിള്‍ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു. തുടര്‍ന്ന് വീണ്ടും ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കി ഉത്തരവിടുകയായിരുന്നു. ഹര്‍ജിക്കാരുടെ സ്വകാര്യവിവരങ്ങള്‍ ആരാഞ്ഞ് നല്‍കിയ സമന്‍സ് അനാവശ്യമായിരുന്നുവെന്നും വ്യക്തമായ കാരണങ്ങളില്ലാതെ സമന്‍സ് നല്‍കരുതെന്നും ചുറ്റിത്തിരിഞ്ഞുള്ള (റോവിങ് എന്‍ക്വയറി) അന്വേഷണം ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. 

Eng­lish Sum­ma­ry; KIIFB: High Court hits back at ED, lacks evidence
You may also like this video

Exit mobile version