Site icon Janayugom Online

കടമെടുപ്പ് പരിധിയില്‍ താല്‍ക്കാലിക ആശ്വാസം; 3140 കോടി അടുത്ത വര്‍ഷത്തേക്ക് മാറ്റി

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് തുക കുറവ് വരുത്തിയത് അടുത്ത വര്‍ഷത്തേക്ക് മാറ്റി. കുറവ് വരുത്തിയ 3140 കോടി രൂപയാണ് അടുത്ത വര്‍ഷത്തെ പരിധിയിലേക്ക് മാറ്റിയത്. ഈ വര്‍ഷത്തെ തുക കൂടി ഉള്‍പ്പെടുത്തിയായിരിക്കും അടുത്ത വര്‍ഷത്തെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നത്.
കിഫ്ബി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ കടം സംസ്ഥാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രം കടമെടുപ്പ് പരിധി കുറച്ചത്. നിലവിലുള്ള തീരുമാനമനുസരിച്ച് ഈ തുക കൂടി മാര്‍ച്ച് മാസത്തിന് മുമ്പായി കേരളത്തിന് കടമെടുക്കാന്‍ കഴിയും. കടപരിധി കുറച്ചതിനെതിരെ കേരളം കഴിഞ്ഞദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
അനുവദിച്ച തുകയിൽ 2000 കോടി രൂപ കടമെടുക്കാനുള്ള കടപ്പത്രം 19ന്‌ പുറപ്പെടുവിക്കും. ഇതിനായുള്ള ലേലം റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ‑കുബേർ സംവിധാനം വഴി നടക്കും.  സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും നേരിട്ടും കത്തിലൂടെയുമായി നിരവധി തവണ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ദേശീയപാതയ്ക്കായി കേരളം ചെലവഴിച്ച 6000ത്തോളം കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല.
Eng­lish Sum­ma­ry: 3140 crore KIIFB loans exempt­ed debt ceiling
You may also like this video
Exit mobile version