Site iconSite icon Janayugom Online

കൊല്‍ക്കത്തിയിലെ ജുണിയര്‍ ഡോക്ടറുടെ കൊലപാതകം : പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍, അക്രമം അഴിച്ചുവിട്ട് ബിജെപിയും, തൃണമൂലും

കൊല്‍ക്കത്തയില്‍ പിജി ട്രെയിനി ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഇരുപതാം ദിവസത്തിലേക്ക്. സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആവശ്യം ഡോക്ടർമാർ തള്ളി. അതേസമയം പ്രതിഷേധത്തിന്റെ മറവിൽ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണ് ബിജെപിയും തൃണമൂലും.

പിജി ട്രെയിനി ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജൂനിയർ ഡോക്ടർമാരുടെ സമരം തുടരുകയാണ്. സമരം അവസാനിപ്പിച്ച് ജോലിയിലേക്ക് പ്രവേശിക്കണമെന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആവശ്യം ഡോക്ടർമാർ തള്ളി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രക്ഷോഭം പിൻവലിക്കില്ലെന്ന നിലപാടിലാണ് ജൂനിയർ ഡോക്ടർമാരുടെ സംഘടന.

അതേസമയം പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കാനുള്ള ബില്ല് അടുത്തയാഴ്ച നടക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ പാസാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. ഗവർണർ ബില്ലിൽ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവനു പുറത്ത് ധർണ നടത്തുമെന്നും മമത വ്യക്തമാക്കി. ബിജെപി നടത്തിയ ബന്ദ് അക്രമാസക്തമായത് ജനജീവിതം തടസ്സപ്പെടുത്തിയിരുന്നു.

പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചുവിട്ട് സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറാക്കാനാണ് ബിജെപി തൃണമൂൽ പ്രവർത്തകരുടെ ശ്രമമെന്ന ആക്ഷേപം ശക്തമാണ്. കുറ്റവാളികളെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് മമതാ സർക്കാർ നടത്തുന്നത്. അതിനിടെ അച്ചടക്കനടപടികളുടെ ഭാഗമായി ആർജിക്കാർ ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ അംഗത്വം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ റദ്ദാക്കിയിരുന്നു.

അതേസമയം, സന്ദീപ് ഘോഷിനെതിരായ അഴിമതി ആരോപണ കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്‌. മുഖ്യപ്രതി സഞ്ജയ് റോയിയുമായിയുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന സിറ്റി പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ അനുപ് ദത്തയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ അനുമതി തേടി സിബിഐ സംഘം കൊൽക്കത്ത കോടതിയെ സമീപിച്ചിട്ടുണ്ട്.

Exit mobile version