Site icon Janayugom Online

കൊച്ചി മെട്രോ രണ്ടാം ഘട്ടം: ഡ്രോൺ സർവ്വേക്ക് തുടക്കമായി

കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ട വികസന പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം കിട്ടിയതോടെ പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ഡ്രോൺ സർവ്വേക്ക് തുടക്കമായി. പാലാരിവട്ടം ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയുടെ പാതയിലാണ് ഡ്രോൺ സർവ്വേ നടത്തുന്നത്.മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് വഴി ഇൻഫോപാർക്കിലേക്ക് നീട്ടുന്നതിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു. 11.17 കിലോമീറ്റർ നീളവും 11 സ്റ്റേഷനുകളുമുള്ള ഘട്ടത്തിന് 1,957.05 കോടി രൂപയാണ് ചെലവ്.
മെട്രോ അലൈൻമെന്റിന്റെ സൂക്ഷ്മ ക്രമീകരണത്തിനായാണ് പ്രധാനമായും സർവ്വേ നടത്തുന്നത്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം കടന്നുപോകുന്ന മേഖലകളിലെ ഭൂപ്രകൃതിയിൽ കഴിഞ്ഞ ഏതാനും നാളുകളായി വന്നിരിക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കുകയാണ് സർവ്വേയുടെ ലക്ഷ്യം. രണ്ടാം ഘട്ടത്തിലുളള നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോട്ട് പദ്ധതികളും ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി പദ്ധതികളും തയ്യാറാക്കുന്നതിനായി സർവ്വേ സഹായകരമാകും.

കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനാൽ പ്രൊജക്റ്റ് മാനേജ്മെന്റ് കൺസൾട്ടൻസിയെ കണ്ടെത്തുന്നതിനായുള്ള ടെൻഡർ കെഎംആർഎൽ ഈ ആഴ്ച പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ടത്തിന്റെ ജിയോടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ ഒക്ടോബർ ആദ്യവാരം തുടങ്ങുവാനാണ് തീരുമാനം. കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള റോഡ് വീതി കൂട്ടുന്നതടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

പാലാരിവട്ടം ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വരെ റോഡ് വീതി കൂട്ടുന്ന ജോലികൾ 75 ശതമാനം പൂർത്തിയായി. സ്റ്റേഷനുകൾക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായുള്ള സംസ്ഥാന സർക്കാറിന്റെ ഭരണാനുമതി ഉടൻ ലഭിച്ചേക്കും. നിർമ്മാണ ടെൻഡർ നവംബർ അവസാനത്തോടെയോ ഡിസംബർ ആദ്യവാരമോ ക്ഷണിക്കും. രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം 2023 ജനുവരി അവസാനത്തോടെ തുടങ്ങാനാകുമെന്നാണ് കെഎംആർഎല്ലിന്റെ പ്രതീക്ഷ.

Eng­lish Sum­ma­ry: Kochi Metro Phase II: Drone sur­vey has started
You may also like this video

Exit mobile version